കൊച്ചി: കൊവിഡ് രോഗികളുടെ ഫോൺ വിളി രേഖകൾ ശേഖരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. കൊവിഡ് രോഗികളുടെ ടവർ ലൊക്കേഷൻ മാത്രമേ പരിശോധിക്കുന്നുളളു എന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ദിവസവും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ഇത്തരത്തിലൊരു തീരുമാനം സർക്കാർ എടുത്തതിൽ അപാകതയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
നിലവിലെ പ്രത്യേക സാഹചര്യം മനസിലാക്കണമെന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകനോട് കോടതി പറഞ്ഞു. സെല്ലുലാർ കമ്പനികളെ ഹർജിയിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ല. ടവർ ഡീറ്റെയിൽസ് എടുക്കുന്നതിൽ കുഴപ്പമില്ല എന്ന് ഇന്നലെ പറഞ്ഞിട്ട് എന്താണ് ഇന്ന് പുതിയ കാര്യങ്ങൾ പറയുന്നതെന്നും കോടതി രമേശ് ചെന്നിത്തലയുടെ അഭിഭാഷകനോട് ചോദിച്ചു. ടവർ ലൊക്കേഷൻ മാത്രം ഉൾപ്പെടുത്തി വിവരങ്ങൾ ശേഖരിക്കുന്നുവെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കണം. വ്യക്തി സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ സർക്കാർ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
സമ്പർക്ക പട്ടിക തയ്യാറാക്കാൻ വിവരശേഖരണം നടത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. കൊവിഡ് രോഗികളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനായി കോൾ ഡേറ്റാ റെക്കോഡുകൾ ആവശ്യമില്ല എന്ന് കേസ് പരിഗണിക്കവെ സർക്കാർ കഴിഞ്ഞദിവസം കോടതിയെ അറിയിക്കുകയായിരുന്നു. വിവരശേഖരണത്തിനായി ടവർ ലൊക്കേഷൻ ഡേറ്റ മാത്രമേ ആവശ്യമുള്ളു. രോഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ദിവസത്തെ ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രമേ ഇത്തരത്തിൽ ശേഖരിക്കുന്നുള്ളു എന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.