ന്യൂഡൽഹി: വിവാദമായ ലൈഫ് മിഷൻ പദ്ധതിയിൽ ഇടപെട്ട് കേന്ദ്രസർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റിൽ നിന്ന് സംസ്ഥാനം സ്വീകരിച്ച സഹായങ്ങളുടെ വിവരങ്ങളാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയുംപെട്ടെന്ന് ബന്ധപ്പെട്ട രേഖകൾ കൈമാറണമെന്നാണ് നിർദേശം. ആവശ്യപ്പെട്ട വിവരങ്ങൾ ഉടൻതന്നെ കേന്ദ്രത്തിന് കൈമാറുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
വിവാദ ലൈഫ് മിഷൻ ഭവനസമുച്ചയ പദ്ധതിയുടെ നടത്തിപ്പു കരാർ യൂണിടാക്കിനു നൽകിയത് റെഡ് ക്രസന്റ് ആണെന്ന വാദം പൊളിക്കുന്ന രേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പദ്ധതിയിൽ യൂണിടാക് സമർപ്പിച്ച രൂപരേഖ തൃപ്‌തികരമാണെന്നും അവരുമായി ചേർന്ന് മുന്നോട്ടുപോകാമെന്നും അറിയിച്ച് ലൈഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ യു.വി. ജോസ് റെഡ് ക്രസന്റിനു നൽകിയ കത്താണ് പുറത്തുവന്നത്. പദ്ധതി നടത്തിപ്പിൽ യൂണിടാക്കിന്റെ പങ്കാളിത്തം അറിയില്ലെന്ന സർക്കാർ വാദം നുണയെന്നു വ്യക്തമാക്കുന്ന കത്ത് 2019 ആഗസ്റ്റ് 26ന് ആണ് യൂണിടാക്കിനു കൂടി പകർപ്പു വച്ച് അയച്ചിരിക്കുന്നത്. എല്ലാ അനുമതിയും വാങ്ങി നൽകാൻ സഹായിക്കാമെന്നും ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
വിവാദം മുറുകുന്നതിനിടെ, ഇതുമായി ബന്ധപ്പെട്ട് തദ്ദേശ, നിയമ വകുപ്പുകളിൽ നിന്ന് വിശദാംശങ്ങൾ തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഫയലുകൾ വിളിപ്പിച്ചു. യു.എ.ഇ റെഡ് ക്രസന്റുമായി ലൈഫ് മിഷൻ ഉണ്ടാക്കിയ ധാരണാപത്രമനുസരിച്ചുള്ള ഭവനപദ്ധതിയിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മിഷൻ കൈപ്പറ്റിയെന്ന വെളിപ്പെടുത്തലോടെ മുറുകിയ രാഷ്ട്രീയ വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ വിശദ പരിശോധന.