covid

ന്യൂഡൽഹി: കൊവിഡ് പേടിയെ തുടർന്ന് ബന്ധുക്കൾ കയ്യൊഴിഞ്ഞ ഭർത്താവിന്റെ ശവസംസ്കാരം നടത്തി ഭാര്യ. ഒഡീഷയിലെ മൽകാൻഗിരി ജില്ലയിലാണ് സംഭവം. ഇയാളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ കൊവിഡ് പേടിയെ തുടർന്ന് മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കളോ നാട്ടുകാരോ മുന്നോട്ടുവന്നില്ല.

ബ്ലോക്ക് എഡ്യുക്കേഷൻ ഓഫീസറായിരുന്ന കൃഷ്ണ നായിക്കിന്റെ മൃതദേഹമാണ് ഭാര്യ സംസ്‌കരിച്ചത്. ദേഹാസ്വസ്ഥതയെ തുടർന്ന് ഇയാളെ ജയ്പൂർ ആശുപത്രിയൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കോരാപുട്ടിലെ സഹീദ് ലക്ഷ്മൺ നായക് മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തുടർന്ന് കൊവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്തു. ഡോക്ടറുടെ നിർദേശപ്രകാരം കൃഷ്ണ നായികിനെ ബന്ധുക്കൾ സ്വദേശമായ വിശാഖപട്ടണത്തിലേക്ക് കൊണ്ടുപോയി. എന്നാൽ യാത്രാ മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

എന്നാൽ കൊവിഡ് ബാധിച്ചത് മൂലമാണ് ഇദ്ദേഹം മരിച്ചതെന്ന് കരുതി അൽവാസികളോ ബന്ധുക്കളോ വീട്ടിലേക്ക് പ്രവേശിക്കാൻ തയ്യാറായില്ല. ആരും തയ്യാറാകാതെ വന്നതോടെ കൃഷ്ണ നായികിന്റെ ഭാര്യ മുന്നിട്ടിറങ്ങുകയായിരുന്നു. പി പി ഇ കിറ്റ് ധരിച്ച് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്.