സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റുകളിൽ തട്ടിപ്പു നടന്നിട്ടുണ്ടെന്ന വിജിലൻസിന്റെ കണ്ടെത്തൽ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. പറഞ്ഞിരുന്നതിനേക്കാൾ കുറഞ്ഞ അളവിലുള്ള ഭക്ഷ്യവസ്തുക്കളാണ് പാക്കറ്റുകളിൽ ഉണ്ടായിരുന്നതെന്നും, മിക്ക പാക്കിംഗ് സെന്ററുകളിലേയും ഓണക്കിറ്റുകളിൽ കാണപ്പെട്ടത് 400 മുതൽ 490 രൂപ വരെയുള്ള സാധനങ്ങൾ മാത്രമാണെന്നുമായിരുന്നു വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ കടുത്ത വിമർശനമുയർത്തിയിരിക്കുകയാണ് നടൻ ഷമ്മി തിലകൻ.
'ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക..!
ഇല്ലെങ്കിൽ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാൻ പോലുമാവാതെ വെന്റിലേറ്ററിൽ കേറേണ്ടി വരും..!'' എന്നാണ് ഷമ്മി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'മാവേലിനാടുവാണീടുംകാലം
#മാനുഷരെല്ലാരുംഒന്നുപോലെ..!
#ആമോദത്തോടെവസിക്കുംകാലം
#ആപത്തെങ്ങാർക്കുമൊട്ടില്ലമില്ലാതാനും
#കള്ളവുമില്ലചതിയുമില്ലാ..; #എള്ളോളമില്ലാപൊളിവചനം..!
എന്ന് നമ്മൾ പാടി കേട്ടിട്ടുണ്ട്..!
എന്നാൽ..;
ഇത്തരം പലവ്യഞ്ജന കിറ്റിലെ തട്ടിപ്പുകളും..; പറഞ്ഞിരുന്നതിനേക്കാൾ കുറഞ്ഞയളവിലുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യലുമൊക്കെ അന്നും ഉണ്ടായിരുന്ന നടപടിക്രമങ്ങളായിരുന്നു..!
കേട്ടിട്ടില്ലേ..?
#കള്ളപ്പറയും ചെറുനാഴിയും..; #കള്ളത്തരങ്ങൾ മറ്റൊന്നുമില്ല..!?
ആ ആമോദക്കാലത്തെ സർക്കാർ ഉദ്യോഗസ്ഥന്മാരും ഇത്യാദി കലകളിൽ നൈപുണ്യം ഉള്ളവരായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്..?
അപ്പൊപ്പിന്നെ നമ്മളായിട്ട് മോശക്കാർ ആകാൻ പാടില്ലല്ലോ എന്ന് കരുതി മനഃപൂർവ്വം ചെയ്തതാണെന്നാണ് #സപ്ലൈകോ സാറമ്മാരുടെ ന്യായം പറച്ചിൽ..!
ഇത്തരം മുടന്തൻ ന്യായങ്ങൾ നിരത്തി വിജിലൻസിന്റേയും, കസ്റ്റംസിന്റേയും, എൻഫോഴ്സ്‌മെന്റിന്റേയും, N.I.A യുടേയുമൊക്കെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മേലാളന്മാരെ സംരക്ഷിക്കുവാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഇന്നത്തെ മാവേലിമാരോട് ഒന്നേ പറയാനുള്ളൂ..!?
ഇലക്ഷൻ അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തിൽ..; വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങൾക്ക് നൽകാൻ ഉദ്ദേശിക്കുന്ന #ആനുകൂല്യങ്ങൾ..; ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക..! അവർ അവർക്ക് ആവശ്യമുള്ളത് അതുകൊണ്ട് വാങ്ങിക്കൊള്ളട്ടെ..!
ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക..!
ഇല്ലെങ്കിൽ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാൻ പോലുമാവാതെ വെന്റിലേറ്ററിൽ കേറേണ്ടി വരും..!'