കൊച്ചി: ആലുവയിൽ മൂന്ന് വയസുകാരൻ നാണയം വിഴുങ്ങിയ ശേഷം മരണമടഞ്ഞ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കടുങ്ങല്ലൂര്‍ സ്വദേശിയായ പൃഥ്വിരാജ് എന്ന് പേരുള്ള കുട്ടി മരണമടഞ്ഞത് നാണയം അകത്ത് ചെന്നത് കൊണ്ടല്ല എന്ന രാസപരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് ഒന്നാം തീയതിയാണ് ഒരു രൂപ നാണയം വിഴുങ്ങിയ കുട്ടി മരണപ്പെട്ടത്. നാണയം വിഴുങ്ങി 18 മണിക്കൂറുകൾക്കുള്ളിലാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
എന്നാൽ ഇപ്പോൾ കുട്ടി നാണയം വിഴുങ്ങിയത് മൂലമല്ല മരണപ്പെട്ടത് എന്ന വിവരമാണ് പുറത്തുവരുന്നത്. മരണ കാരണം നാണയം വിഴുങ്ങിയതല്ലെന്നും ശ്വാസതടസമാണ് കാരണമെന്നും ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടിക്ക് മുമ്പും ശ്വാസതടസം ഉണ്ടായിട്ടുള്ളതായുള്ള സംശയത്തിലേക്കും രാസ പരിശോധനാ ഫലം വിരൽ ചൂണ്ടുന്നു. സംഭവ ദിവസം, ആലുവ സർക്കാർ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പീഡിയാട്രീഷൻ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് വിട്ടു.തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയെങ്കിലും പീഡിയാട്രീഷൻ ഇല്ല എന്ന കാരണം പറഞ്ഞ് അവിടെ നിന്നും മടക്കി അയക്കുകയായിരുന്നു. തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്.
പഴവും ചോറും നൽകിയാൽ മതിയെന്നും നാണയം പുറത്തു പോകുമെന്നും പറഞ്ഞ് ഇവിടെ നിന്നും ചികിത്സ നൽകാതെ പറഞ്ഞുവിട്ടുവെന്നാണ് അന്ന് വാർത്താ റിപ്പോർട്ടുകൾ വന്നത്. ചികിത്സാപിഴവ് മൂലമാണ്പൃഥ്വിരാജ് മരിച്ചതെന്ന് അന്ന് കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിക്കുകയും തുടർന്ന് സംഭവം വിവാദമാകുകയും ചെയ്തിരുന്നു.