തിരുവനന്തപുരം: സർക്കാരിനെതിരായ അവിശ്വാസ പ്രമേയവുമായുള്ള
പ്രതിപക്ഷത്തിന്റെ വരവ്, കൊവിഡ് കാലത്തെ നിയമസഭാസമ്മേളനത്തെ സംഭവബഹുലമാക്കുമെന്നുറപ്പായി. കൊവിഡിനെ അകറ്റി നിറുത്താൻ വിപുലമായ തയാറെടുപ്പുകളൊരുക്കി സജ്ജമാവുകയാണ് നിയമസഭ. തിങ്കളാഴ്ച ചേരുന്ന ഇരുപതാം സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം ചർച്ച ചെയ്യാനെടുക്കുന്നത് അഞ്ച് മണിക്കൂർ. രാവിലെ 9ന് ആരംഭിക്കുന്ന സഭയിൽ ധനബിൽ പാസാക്കുന്നതടക്കമുള്ള മറ്റ് നടപടിക്രമങ്ങളെല്ലാം ആദ്യ ഒരു മണിക്കൂർ കൊണ്ട് പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്.
മുൻകാലങ്ങളിൽ സർക്കാരുകൾക്കെതിരെ വന്നിട്ടുള്ള അവിശ്വാസപ്രമേയങ്ങളിൽ ചർച്ചകൾ രണ്ട് മുതൽ മൂന്ന് ദിവസം വരെ നീണ്ടിട്ടുള്ളതാണ് ചരിത്രം. പരമാവധി 21 മണിക്കൂർ വരെ ചർച്ച നീണ്ടുപോയ ആ സാഹചര്യത്തിന് പകരമാണ് കൊവിഡ് കാരണം അഞ്ച് മണിക്കൂറിൽ ചർച്ച ഒതുക്കുന്നത്. പ്രതിപക്ഷത്ത് നിന്ന് വി.ഡി. സതീശനാണ് പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്. സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് അംഗം എം. ഉമ്മർ നൽകിയ നോട്ടീസ് പരിഗണനയ്ക്കെടുക്കണമെന്ന് പ്രതിപക്ഷം തിങ്കളാഴ്ച ആവശ്യപ്പെടുമെങ്കിലും അതിനായി സഭ വീണ്ടും ചേരേണ്ടി വരുമെന്നതിനാൽ പരിഗണിക്കാൻ സാദ്ധ്യതയില്ല. സ്പീക്കർക്കെതിരായ പ്രമേയം പരിഗണിക്കാൻ 14 ദിവസത്തെ മുൻകൂർ നോട്ടീസ് നിർബന്ധമാണ്. ഇവിടെ പ്രതിപക്ഷനോട്ടീസ് ലഭിച്ചിട്ട് 9 ദിവസമേ ആയുള്ളൂ.
തിങ്കളാഴ്ച ആദ്യം ചരമോപചാരമായിരിക്കും. തുടർന്ന് വിവിധ റിപ്പോർട്ടുകളുടെ സമർപ്പണത്തിന് ശേഷം ധനകാര്യബിൽ പരിഗണനയ്ക്കെടുക്കും. ഇത് ചർച്ച കൂടാതെ പാസാക്കാനാണ് നീക്കം. ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടാൽ അര മണിക്കൂറിലൊതുക്കുന്ന തരത്തിൽ ക്രമീകരിക്കും. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരായ പ്രമേയവും ഉപധനാഭ്യർത്ഥനകളും അന്ന് പരിഗണിക്കേണ്ടതുണ്ട്. 10 മുതൽ ഉച്ച കഴിഞ്ഞ് മൂന്ന് വരെയാണ് അവിശ്വാസപ്രമേയ ചർച്ചയ്ക്കും വോട്ടെടുപ്പിനുമായി നീക്കിവയ്ക്കുക. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും സമാന്തരമായി സഭാമന്ദിരത്തിലെ മറ്റൊരു ഹാളിൽ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് സാമൂഹ്യ അകലം പാലിച്ചാണ് സഭയ്ക്കകത്ത് അംഗങ്ങൾക്ക് ഇരിപ്പിടമൊരുക്കുന്നത്.
നിയമസഭാമന്ദിരത്തിലേക്ക് കടക്കും മുമ്പ് ശരീര താപനില പരിശോധിക്കും.
24ന് അതിരാവിലെ എം.എൽ.എമാർക്കെല്ലാം എം.എൽ.എ ഹോസ്റ്റലിലും സഭയിലുമായി ആന്റിജൻ പരിശോധന.
പരിശോധനയിൽ പോസിറ്റീവായാൽ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പി.പി.ഇ കിറ്റ്.
അവർക്ക് സഭാനടപടികളിൽ പങ്കെടുക്കാതെ സഭാമന്ദിരം വിട്ടുപോകാം.
അംഗങ്ങളുടെയെല്ലാം മേശപ്പുറത്ത് സാനിറ്റൈസർ, മാസ്ക്, ഫേസ് ഷീൽഡ്.
മുഖ്യമന്ത്രി, ധന, പാർലമെന്ററികാര്യ മന്ത്രിമാർ, പ്രതിപക്ഷനേതാവ് എന്നിവരുടെ അറ്റന്റന്റുമാർക്ക് മാത്രം പ്രവേശനം.
പൊതുജനത്തിന് പ്രവേശനമില്ല.
ഉദ്യോഗസ്ഥ ഗ്യാലറിയിൽ അവശ്യം വേണ്ട ഉദ്യോഗസ്ഥർ മാത്രം.
സഭയുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥർക്ക് മുൻകൂറായി ആന്റിജൻ പരിശോധന
നിയമസഭാമന്ദിരവും പരിസരവും പരമാവധി അണുവിമുക്തമാക്കും
വോട്ടെടുപ്പ് ആവശ്യമെങ്കിൽ അംഗങ്ങൾ എഴുന്നേറ്റ് നിന്നോ കൈയുയർത്തിയോ ആകും നടത്തുക.
പ്രസ് ഗ്യാലറിക്ക് പുറമേ വീഡിയോ കാമറകൾക്കായുള്ള ഗ്യാലറിയിലും താൽക്കാലികമായി മാദ്ധ്യമപ്രവർത്തകർക്കനുവാദം.
ചാനൽ ക്യാമറകൾക്കനുവാദമില്ല. വിഷ്വലുകൾ പുറത്തെത്തിക്കും.