കിളിരൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ സന്ദർശിച്ചതിനെ കുറിച്ചും തുടർന്ന് ഉണ്ടായ വിവാദങ്ങളെ കുറിച്ചും ഫേസ്ബുക്കിലൂടെ മനസ് തുറന്ന് കേരളത്തിന്റെ മുൻ ആരോഗ്യ മന്ത്രി പി.കെ ശ്രീമതി. തന്റെ അമ്മ അന്തരിച്ച വേളയിലാരുന്നു കേസുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങളെ കുറിച്ച് മുൻ മന്ത്രി കുറിപ്പിലൂടെ സംസാരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളും പ്രതിപക്ഷവും തന്നെ 'വി.ഐ.പി' എന്ന് സംബോധന ചെയ്തിരുന്നത് തന്റെ അച്ഛനെയും അമ്മയെയും ഏറെ വേദനിപ്പിച്ചിരുന്നു എന്നും മുൻ എം.പി കൂടിയായ പി.കെ ശ്രീമതി ഓർക്കുന്നു. 15 വർഷത്തിലേറെയായി താനും കുടുംബവും ഇതുകാരണം പരിഹാസവും നിന്ദയും സഹിച്ചുവെന്നും എന്നാൽ ഇപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും അവർ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
'അമ്മ ഞങ്ങളെ വിട്ടുപോയ ദിവസമാണിന്ന് . അച്ഛനേയും അമ്മയേയും ഓർക്കാത്ത ഒരു ദിവസം പോലുമുണ്ടാകാറില്ല . എന്നാൽ ഇന്ന് കുറേ യേറെ നേരം അമ്മയേയും അച്ഛനേയും ധ്യാനിച്ചിരുന്നുപോയി. ഇന്നു C. B. I യുടെ V. I. P വാർത്ത കേൾക്കാൻ രണ്ടുപേരുമില്ല. ആശുപത്രിയിൽ മരണാസന്നയായിക്കിടന്ന ഒരു പെൺകുട്ടിയെ കാണാൻ ഞങ്ങൾ നാലു മഹിളാ പ്രവർത്തകർ പോയ ഒറ്റ ക്കാരണത്താൽ എനിക്ക് ചാർത്തി കിട്ടിയ വലിയ പദവി യായിരുന്നു “V. I. P” .......
15 വർഷത്തിലേറെയായി ക്രൂരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു ഞാനുംഎന്റെകുടുംബവും .നിയമസഭയിലും പുറത്ത് വാർത്താ മാദ്ധ്യമങ്ങളിലും V. I. P പദം ഉപയോഗിച്ച് നടത്തിയ ആക്രമണവും നിന്ദയും പരിഹാസവും എന്റെ അച്ഛനമ്മമാരേയും കുടുംബത്തേയും വേദനിപ്പിച്ചതിന്റെ അളവ് നിർണ്ണയിക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ല. ഇനി ഇതൊന്നും ഓർത്തിട്ടും പറഞ്ഞിട്ടും യാതൊരു പ്രയോജനവുമില്ല എന്നു നന്നായി അറിയാം.'