pic

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചതിൽ പ്രതികരിച്ച് വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി. പദ്ധതിക്ക് നിലവിൽ സ്റ്റേയില്ലെന്നും.കരാർ റദ്ദാക്കപ്പെട്ടാൽ അദാനി ഗ്രൂപ്പിന് പണം തിരികെ നൽകേണ്ടിവരുമെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. സ്വകാര്യവൽക്കരണത്തിന് കേരള സർക്കാർ എതിരായിരുന്നെങ്കിൽ എന്തിനാണ് ലേലത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം ചോദിച്ചു.

നടത്തിപ്പ് അവകാശം 50 വർഷങ്ങൾക്ക് ശേഷം എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് തിരികെ കിട്ടുമെന്ന് മനസിലാക്കണമെന്നും നടത്തിപ്പ് സ്വകാര്യകമ്പനിയ്ക്ക് ആണെങ്കിലും വിമാനത്താവളത്തിലെ കസ്റ്റംസ്, സുരക്ഷ, ഇമിഗ്രേഷൻ, എ.ടി.സി തുടങ്ങിയ നിർണായ ചുമതലകൾ സർക്കാരിന് തന്നെയായിരിക്കുമെന്നും വ്യോമയാനമന്ത്രി പറ‌ഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതിന്റെ ഭാഗമായി നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. അതോടൊപ്പം വിഷയത്തിൽ വ്യോമയാന മന്ത്രി ഹർദീപ് പുരിക്കെതിരെ സി.പി.എം അവകാശ ലംഘനത്തിന് നോട്ടിസ് അയച്ചിട്ടുണ്ട്. സ്വകാര്യവത്കരണം തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രണ്ട് ലക്ഷം ഇ മെയിലുകൾ അയക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ നിലവിലുളള കേസിൽ വിധി വരുന്നതു വരെ കൈമാറ്റം സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സർക്കാരിൻറ നിലവിലെ ആവശ്യം. കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.