ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 23,097,871 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ എട്ട് ലക്ഷം പിന്നിട്ടു. ഒരു കോടി അമ്പത്തിയാറ് ലക്ഷത്തിലധികം പേർ രോഗമുക്തി നേടി.കഴിഞ്ഞദിവസം മാത്രം രണ്ടരലക്ഷത്തോളം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയിലും ബ്രസീലിലും കൊവിഡ് വ്യാപനത്തിന് പുറമെ മരണസംഖ്യയും കുതിച്ചുയരുന്നു. ഇരുരാജ്യങ്ങളിലും കഴിഞ്ഞ ദിവസം ആയിരത്തിലധികം പേരാണ് മരിച്ചത്.യു.എസിൽ ഇതുവരെ 179,198 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ നാൽപതിനായിരത്തോളം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,796,587 ആയി ഉയർന്നു. 3,121,449 പേർ സുഖം പ്രാപിച്ചു.
ബ്രസീലിൽ 3,536,488പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 113,454ആയി. 2,670,755പേർ രോഗമുക്തി നേടി. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക് അടുക്കുന്നു.വ്യാഴാഴ്ച 68518 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 981 പേർകൂടി മരിച്ചതോടെ ആകെ മരണം 55000 കടന്നു.
ജർമ്മനിയിൽ ഇന്നലെ മാത്രം 1,707 കേസുകൾ റിപ്പോർട്ട് ചെയ്തു. ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഉക്രെയ്ൻ, ഇന്തൊനേഷ്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലും വ്യാപനം ശക്തമാണ്. ദക്ഷിണ കിഴക്കൻ ഏഷ്യയിൽ അണുബാധ നിരക്ക് ഏറ്റവും കൂടുതലുള്ളത് ഇന്തൊനേഷ്യയിലാണ്. ദക്ഷിണ കൊറിയയിൽ ഇന്നലെ 288 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാം ഘട്ട വ്യാപനം രാജ്യത്ത് ശക്തമാവുകയാണ്. ന്യൂസിലൻഡിൽ ഇന്നലെ അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ലോകത്ത് രണ്ടുവർഷം കൊണ്ട് കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.