ന്യൂഡൽഹി: രാജ്യത്തിന് പ്രതീക്ഷ നൽകി കൊവിഡ് വ്യാപനം തടയാനുള്ള കൊവിഡ് വാക്‌സിൻ ഡിസംബറോടെ വിപണിയിലെത്തുമെന്ന് പൂനെ ആസ്ഥാനമായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ 20 കോടി പേർക്ക് ജനുവരിയ്ക്ക് മുമ്പ് മരുന്ന് നൽകാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറയുന്നത്. ഓക്‌സ്‌ഫോഡ് സർവകലാശാല വികസിപ്പിക്കുന്ന വാക്‌സിനാകും രാജ്യത്ത് വിപണിയിലെത്തുക.
ഓക്‌സ്‌ഫോഡ് സർവകലാശാല നടത്തിയ മരുന്നിന്റെ മൂന്നാംഘട്ട പരീക്ഷണം നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷണത്തിന് ശേഷം പ്രതിരോധമരുന്ന് വിൽക്കാനുള്ള അനുമതി തേടാനാണ് നീക്കം. ഉത്പാദനം തുടങ്ങി വയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ വിൽക്കാൻ ഇപ്പോൾ കഴിയില്ല. എല്ലാ ഘട്ടവും പൂർത്തിയാക്കി അനുമതി കിട്ടിയ ശേഷമേ വിൽപന തുടങ്ങാനാകൂ. അടുത്ത ജൂണോടെ എല്ലാവർക്കും വാക്സിൻ നൽകാനാകുമെന്നും, പ്രാഥമികമായി മരുന്ന് പുനെയിലാകും ഉത്പാദിപ്പിക്കുകയെന്നും സെറം ഇൻസ്‌റ്റിറ്റ്യൂട്ട് അധികൃതർ പറയുന്നു.
ഇതുവരെ രോഗബാധ വന്നിട്ടില്ലാത്തവർക്ക് ആദ്യമായി വാക്സിൻ നൽകാൻ തീരുമാനിച്ചേക്കുമെന്നാണ് സൂചന. രോഗം വന്നവർക്ക് രക്തത്തിൽ ആന്റിബോഡികളുണ്ടാകും എന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരിക്കൽ രോഗം വന്ന് മാറിയവർക്ക് വീണ്ടും രോഗം വന്ന കേസുകൾ വിരളമാണ്. അതിനാൽ പ്രാഥമികപരിഗണനാപട്ടികയിൽ ഒരിക്കൽ രോഗം വന്നവരുണ്ടായേക്കില്ല എന്നതാണ് വിവരം. അതേസമയം, മറ്റ് അസുഖങ്ങളുള്ള അതീവശ്രദ്ധ ആവശ്യമുള്ളവർക്കും ആദ്യഘട്ടത്തിൽ പ്രഥമപരിഗണന നൽകി വാക്സിൻ നൽകിയേക്കും.
രാജ്യത്തെ 17 ആശുപതികളിലെ 1400 പേരിലാണ് മൂന്നാംഘട്ട മനുഷ്യ പരീക്ഷണം നടക്കുക. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിന് പുറമെ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിൻ ഉൾപ്പെടെ രണ്ട് വാക്സിനുകളുടെ ആദ്യ ഘട്ട പരീക്ഷണം പൂർത്തിയായിട്ടുണ്ട്. ആദ്യദിനം നൂറ് പേരിൽ വാക്സിൻ കുത്തിവച്ചതായാണ് റിപ്പോർട്ടുകൾ. പുനെ, മഹാരാഷ്ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പ്രധാനപരീക്ഷണകേന്ദ്രങ്ങൾ. ഡൽഹി എയിംസ്, സേഥ് ജി.എസ് മെഡിക്കൽ കോളേജ്, മുംബയ്, കെ.ഇ.എം ആശുപത്രി, മുംബയ്, ജിപ്‍മെർ ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ മൂന്നാംഘട്ട പരീക്ഷണത്തിന് വിധേയരാവുക.