തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജറായിരുന്ന പ്രകാശ് തമ്പിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതിയാണ് പ്രകാശ് തമ്പി. ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നിൽ സ്വർണ കടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സി.ബി.ഐ അന്വേഷിക്കുന്നത്.
ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബന്ധുക്കൾ നേരത്തെ തള്ളിയിരുന്നു. ഡ്രൈവർ അർജുണിനെ മറയാക്കി സ്വർണക്കടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം. കേസിൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും സാക്ഷിയായ കലാഭവൻ സോബിയുടെയും മൊഴി സി.ബി.ഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ബന്ധുവായ പ്രിയ വേണുഗോപാലിൽ നിന്നും സി.ബി.ഐ ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാലഭാസ്ക്കറിന്റെ മരണത്തിൽ പ്രിയയും ദുരൂഹത ഉന്നയിച്ചിരുന്നു.