ന്യൂഡൽഹി: നീറ്റ് പരീക്ഷ നീട്ടി വയ്ക്കാൻ സാധിക്കില്ലെന്നും, ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രം അനുവദിക്കാൻ സാധിക്കില്ലെന്നും മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. ജെഇഇ പരീക്ഷ പോലെ ഗൾഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ സാധ്യമല്ല. അത്തരത്തിൽ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കണമെങ്കില്‍ കൃത്യമായ ആസൂത്രണം ആവശ്യമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തിൽ അത് സാധ്യമല്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി
പരീക്ഷ നീട്ടിവച്ചാൽ അക്കാദമിക്ക് കലണ്ടർ തകിടം മറിയും. ഇനിയും വിദ്യാർത്ഥികളുടെ പ്രവേശനം നീണ്ടുപോയാൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസമോ, പരിശീലനമോ അവർക്ക് നൽകാൻ കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഓൺലൈനായി പരീക്ഷ നടത്താൻ സാധിക്കില്ലെന്നും മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.
സെപ്തംബർ 13നാണ് നീറ്റ് പരീക്ഷ നടക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ദേശിയ ടെസ്റ്റിംഗ് ഏജന്‍സി കഴിഞ്ഞദിവസം വാര്‍ത്ത കുറിപ്പ് പുറത്തിറക്കിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്തിപ്പിന് ഉള്ള സുരക്ഷാ മാനദണ്ഡങ്ങൾ അടുത്ത ആഴ്ച പുറത്തിറക്കും എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചു.