തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാർ അദാനിയുമായി ചേർന്ന് ഒത്തുകളി നടത്തിയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ലാഭത്തിൽ പ്രവർത്തിക്കുന്നതും 650 ഏക്കറിലായി മുപ്പതിനായിരം കോടിയുടെ വിലയുള്ളതുമാണ് തിരുവനന്തപുരം വിമാനത്താവളം. അതാണ് ചതിയിലൂടെ കേരള സർക്കാർ അദാനിക്ക് ഏറ്റെടുക്കാൻ അവസരമൊരുക്കിയത്. വിമാനത്താവളം ഏതുവിധേനയും അദാനിക്ക് ലഭ്യമാക്കാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രി ആവിഷ്‌ക്കരിച്ചത്.സ്വകാര്യവത്കരിക്കാൻ നീക്കമുണ്ടായപ്പോൾ അതിനെ ശക്തിയുക്തം എതിർക്കുന്നതിന് പകരം സംസ്ഥാന സർക്കാർ ലേലത്തിൽ പങ്കെടുക്കുകയാണ് ഉണ്ടായത്. തുടക്കം മുതൽ ഇരട്ടത്താപ്പാണ് സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ കാട്ടിയതെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
ടെണ്ടർ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനായി സർക്കാർ ചുമതലപ്പെടുത്തിയത് അദാനിയുടെ മരുമകളുടെ സ്ഥാപനമായ സിറിൽ അമചന്ദ് മംഗൾദാസ് എന്ന കമ്പനിയെയാണ്. ഈ കമ്പനിക്ക് 55 ലക്ഷം രൂപ ഫീസിനത്തിലും സർക്കാർ നൽകി. അദാനിയുടെ മകളുടെ കമ്പനിയെ ടെണ്ടർ നടപടികൾക്കായി ചുമതലപ്പെടുത്തിയതിൽ നിന്നു തന്നെ കേരള സർക്കാരിന്റെ ആത്മാർത്ഥയില്ലായ്മയാണ് പ്രകടമാണ്. ഇതെല്ലാം മറച്ചുവയ്ച്ചു കൊണ്ടാണ് നിയമസഭയിൽ പ്രമേയം പാസാക്കുകയും പ്രധാനമന്ത്രിക്ക് കത്തയക്കുകയും സർവകക്ഷി യോഗം വിളിക്കുകയും ഉൾപ്പെടെയുള്ള നാടകം മുഖ്യമന്ത്രി കളിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി വഞ്ചിച്ചത് കേരള ജനതയെയാണ്. സ്വകാര്യ കുത്തകയായ അദാനിക്ക് വിമാനത്താവള നടത്തിപ്പിൽ ഒരു മുൻപരിചയവുമില്ല. ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങൾ സ്വകാര്യവത്ക്കരിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും നീക്കം ഉണ്ടായപ്പോൾ അതിനെ ശക്തമായി ചെറുത്ത് പരാജയപ്പെടുത്തിയത് അതത് സംസ്ഥാന സർക്കാരുകളാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.