mumbai

മുംബയ്: ഡൽഹി നിസാമുദീൻ തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത 29 വിദേശികൾക്കെതിരായ എഫ്‌.ഐ.ആർ ബോംബെ ഹൈക്കോടതി റദ്ദാക്കി. പ്രതികൾ വിസചട്ടങ്ങൾ ലംഘിക്കുകയോ രാജ്യത്ത് കൊവിഡ് പരത്തുന്നതിന് കാരണക്കാരാവുകയോ ചെയ്തതിന് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി എഫ്‌.ഐ.ആർ. റദ്ദാക്കിയത്.

പകർച്ചവ്യാധിയോ ദുരന്തമോ ഉണ്ടാവുമ്പോൾ ഒരു ബലിയാടിനെ കണ്ടെത്താൻ സർക്കാരുകൾ ശ്രമിക്കാറുണ്ട്. സാഹചര്യങ്ങൾ പരിശോധിച്ചാൽ ഈ വിദേശികളെ ബലിയാടാക്കിയെന്നാണ് മനസിലാക്കാനാകുന്നതെന്നും കോടതി പറഞ്ഞു. കേസിൽ ഉൾപ്പെട്ടെ ഏഴ് ഇന്ത്യക്കാർക്കെതിരായ എഫ്‌.ഐ.ആറും കോടതി റദ്ദാക്കി.

വിദേശികൾ മതസ്ഥലങ്ങൾ സന്ദർശിക്കുന്നതിനും മതപ്രഭാഷണങ്ങളിൽ പങ്കെടുക്കുന്നതിനും യാതൊരു നിയന്ത്രണവുമില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇന്ത്യൻ സർക്കാർ നൽകിയ സാധുവായ വിസയിലൂടെയാണ് തങ്ങൾ ഇന്ത്യയിലെത്തിയതെന്ന് പരാതിക്കാർ കോടതിയെ ബോധിപ്പിച്ചു. നടപടിക്രമങ്ങൾക്കനുസൃതമായി വിമാനത്താവളത്തിൽ പരിശോധന നടത്തിയിരുന്നു. താമസം സംബന്ധിച്ച് പ്രാദേശിക അധികാരികളെ അറിയിച്ചിരുന്നു." മതപരമായ ചടങ്ങുകൾ അനുഷ്ഠിക്കാനാണ് വന്നതെന്നും അല്ലാതെ, മതം പ്രചരിപ്പിക്കാനല്ല വന്നതെന്നും അവർ പറഞ്ഞു. എന്നാൽ, സന്ദർശക വിസയിലെത്തിയ ഇവർ വിസ ചട്ടങ്ങളിൽ ലംഘനം നടത്തിയതായി പൊലീസ് വാദിച്ചു.

ഇക്കാര്യത്തിൽ പൊലീസ് യാന്ത്രികമായാണ് പ്രവർത്തിച്ചത്. രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പുറത്താണ് ഈ കേസെടുത്തതെന്നതാണ് ഇതിനാൽ ബോദ്ധ്യമാകുന്നത്. പൊലീസ് ക്രിമിനൽ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ല. വിദേശത്ത് നിന്ന് വരുന്ന വിവിധ മതവിശ്വാസികളോട് വ്യത്യസ്ത സമീപനം സർക്കാർ പുലർത്താൻ പാടില്ല. മതപരവും സാമൂഹ്യപരവുമായ സഹിഷ്ണുത ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും അത്യാവശ്യമാണ്. ഇത് ഭരണഘടന ശഠിക്കുന്നുണ്ട്. - കോടതി വ്യക്തമാക്കി.