കൊൽക്കത്ത: ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടം ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. ഈ മാസം 10 മുതൽ കാണാതായ രാജ്ഗഞ്ച് സ്വദേശിയായ 16കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരങ്ങൾ പുറത്ത് വന്നത്.
പെൺകുട്ടിയെ പീഡിപ്പിച്ചെന്നും 15-ാം തീയതിയാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. അന്ന് തന്നെ പ്രധാൻപാരയിലെ ഒരു വീടിന്റെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് സെപ്റ്റിക് ടാങ്കിൽ പരിശോധന നടത്തിയ പൊലീസ് മൃതദേഹം കണ്ടെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.