ആലപ്പുഴ: സംസ്ഥാനത്ത് ഓൺലെെൻ മദ്യ വിൽപ്പന ആരംഭിച്ചതോടെ ബിവറേജസ് കോർപ്പറേഷൻ വരുമാനം കൂപ്പുകുത്തിയിരിക്കുകയാണ്. ബെവ് ക്യൂ ആപ്പ് വരുന്നതിന് മുമ്പായി ശരാശരി 35 കോടി രൂപ നിത്യവരുമാനമുണ്ടായിരുന്ന കോർപ്പറേഷന് ഇപ്പോൾ ആറ്-ഏഴ് കോടിരൂപ മാത്രമാണ് വരുമാനം ലഭിക്കുന്നത്.
സംസ്ഥാനത്ത് 270 ഔട്ടുലെറ്റുകളാണ് ബിവറേജസ് കോർപ്പറേഷനുള്ളത്. ഇതിൽ 265 എണ്ണമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മദ്യ വിൽപ്പന ഓൺലെെനായതോടെ ഇതിൽ ഭൂരി ഭാഗവും നഷ്ടത്തിലായി. ശരാശരി 11 ലക്ഷം രൂപയുടെ വിൽപ്പന നടന്നാൽ മാത്രമെ ഒരു ഷോപ്പ് ലാഭത്തിലാകു. എന്നാൽ സംസ്ഥാനത്തെ മിക്ക ഷോപ്പിലും വിൽപ്പന രണ്ട് -മൂന്ന് ലക്ഷം രൂപയിൽ താഴെ മാത്രമാണ് നടക്കുന്നത്.
ആപ്പ് വന്നതോടെ ഉപഭോക്താവിന് ഇഷ്ടമുള്ള കടയും സമയവും സാധനവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമായി. കേരളത്തിൽ സർക്കാർ ഔട്ടുലെറ്റുകളിൽ നിന്നും മദ്യം വാങ്ങുന്നവരാകട്ടെ ഏറെയും സാധാരണക്കാരാണ്. അവരിൽ പലർക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കാനറിയില്ല. സാധാരണക്കാർ ഏറെയും വൈകുന്നേരം ജോലി കഴിഞ്ഞുമടങ്ങുമ്പോയാണ് മദ്യം വാങ്ങിയിരുന്നത്. ആപ്പ് വന്നതോടെ ആ പതിവും മുടങ്ങി. ബിവറേജസ് കോർപ്പറേഷന് മദ്യ വിൽപ്പനയുടെ 20 ശതമാനം ലാഭം മാത്രമാണ് ലഭിക്കുന്നത്. ഇതിൽ നിന്നുമാണ് ശമ്പളവും കടവാടകയുമുൾപ്പെടെയുളള മറ്റു ചിലവുകൾ നടത്തിവന്നിരുന്നത്.
അതേസമയം ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പരിമിതിയുണ്ടെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ബിവറേജസ് കോർപ്പറേഷൻ എം.ഡി സ്പർജൻ കുമാർ പറഞ്ഞു.
-