pic

വാഷിംഗ്ടൺ: അമേരിക്കയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇന്ത്യൻ വംശജരായ അമേരിക്കൻ വോട്ടർമാരെ ലക്ഷ്യമിട്ട് ട്രംപിന്റെ പുതിയ നീക്കം. പ്രചരണത്തിന്റെ ഭാഗമായുളള ആദ്യ വീഡിയോ പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം കഴിഞ്ഞ ഫെബ്രുവരിയിൽ അഹമ്മദാബാദിൽ താൻ നടത്തിയ പ്രസംഗത്തിന്റെ ഹ്രസ്വ ദൃശ്യങ്ങളാണ് പ്രചരണത്തിന്റെ ഭാഗമായി ട്രംപ് പുറത്ത് വിട്ടിരിക്കുന്നത്. നമസ്തേ ട്രംപ് പരിപാടിയുടെ ഭാഗമായി യു.എസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ച വേളയിൽ വൻ ജനക്കൂട്ടത്തെയാണ് ഇരു നേതാക്കളും അന്ന് അഭിസംബോധന ചെയ്തത്. ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മരുമകൻ ജാരെഡ് കുഷ്‌നർ യു.എസിലെ മുതിർ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തിരുന്നു.

”നാല് വർഷം കൂടി” എന്ന് പേരിട്ടിരിക്കുന്ന വീഡിയോയ്ക്ക് 107 സെക്കൻഡ് ദൈർഘ്യമാണുളളത്.വീഡിയോ ആരംഭിക്കുന്നത് പ്രധാനമന്ത്രിയുടെ യു.എസ് സന്ദർശന വേളയിൽ ഹ്യൂസ്റ്റണിലെ എൻ‌.ആർ.‌ജി സ്റ്റേഡിയത്തിൽ മോദിയും ട്രംപും കൈകോർത്ത് നടക്കുന്നതിന്റെ ദൃശ്യങ്ങൾ കാണിച്ചു കൊണ്ടാണ്. ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെ നേതാക്കൾ അന്ന് 50,000-ത്തിലധികം വരുന്ന ഇന്ത്യൻ വംശജരായ അമേരിക്കക്കാരുടെ മുമ്പിൽ സംയുക്ത പ്രസംഗം നടത്തിയിരുന്നു.

അമേരിക്കയിലെ ഇന്ത്യൻ വംശജർക്കിടിയിൽ മോദിക്ക് ഏറെ സ്വാധീനമുണ്ട്. 2015 ൽ മാഡിസൺ സ്ക്വയർ ഗാർഡനിലും പിന്നിട് സിലിക്കൺ വാലിയിലും അദ്ദേഹം നടത്തിയ പ്രസംഗം ഇരുപതിനായിരത്തിലധികം ആളുകളെ ആകർഷിച്ചിരുന്നു, യു.എസിൽ ഇത്തരത്തിൽ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത ഒരേയൊരു വിദേശ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു. അമേരിക്ക ഇന്ത്യയെ ബഹുമാനിക്കുന്നു. അമേരിക്ക എപ്പോഴും ഇന്ത്യൻ ജനതയോട് വിശ്വസ്തനായ ഒരു സുഹൃത്തായിരിക്കും, നമസ്തേ ട്രംപ് പരിപാടിയിൽ ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയിലെ തിരഞ്ഞെടുപ്പിൽ 2 ദശലക്ഷത്തോളം വരുന്ന ഇന്ത്യൻ വംശജരായ വോട്ടർമാർ നിർണായക ഘടകമാണ്. ഇന്ത്യൻ വംശജരായ അമേരിക്കൻ വോട്ടർമാരെ ആകർഷിക്കുന്നതിനായി ഡെമോക്രാറ്റിക് കാമ്പയിൻ ആശയങ്ങളും പരസ്യങ്ങളും ട്രംപ് അവതരിപ്പിക്കുന്നുണ്ട്.

America enjoys a great relationship with India and our campaign enjoys great support from Indian Americans! 👍🏻🇺🇸 pic.twitter.com/bkjh6HODev

— Kimberly Guilfoyle (@kimguilfoyle) August 22, 2020