തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ചേർന്ന് ബഹിരാകാശ രഹസ്യങ്ങൾ വിദേശ രാജ്യങ്ങൾക്ക് വിറ്റെന്ന സംശയവുമായി സി.പി.ഐ മുഖപത്രം ജനയുഗം. ഇന്നലത്തെ പത്രത്തിലാണ് ഇതുസംബന്ധിച്ച് ലേഖനമുള്ളത്.
ശിവശങ്കറും സ്വപ്നയും ഐ.എസ്.ആര്‍.ഒ. ആസ്ഥാനത്ത് ഇടയ്ക്കിടെ സന്ദർശനം നടത്തിയത് ഗൂഢോദ്ദേശത്തോടെ ആണെന്ന് എന്‍.ഐ.എ. കണ്ടെത്തിയെന്നാണ് വിവരമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുവരും ഐ.എസ്.ആര്‍.ഒയിലെ പ്രമുഖ ശാസ്ത്രജ്ഞരുമായി ഒരു നക്ഷത്ര ഹോട്ടലില്‍ ഇടയ്ക്കിടെ കൂടിക്കാഴ്ചകൾ നടത്താറുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ റോയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും എന്‍.ഐ.എയ്ക്ക് കൈമാറിയതായും, ഇതിനു പിന്നാലെയാണ് എന്‍.ഐ.എയുടെ അഞ്ചംഗ സംഘം അന്വേഷണത്തിനായി ദുബായില്‍ എത്തിയതെന്നും റിപ്പോർട്ടിൽ ഉണ്ട്. സ്വപ്നയുടെ ബാംഗളൂരു സന്ദർശനം അന്വേഷണ പരിധിയിലുണ്ട്. ഇന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണവും ഈ വാർത്ത നൽകിയിട്ടുണ്ട്.