ന്യൂഡൽഹി: പുതിയ കോൺഗ്രസ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നും, താൻ അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും സോണിയാ ഗാന്ധി അറിയിച്ചു. മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള ചില കോൺഗ്രസ് നേതാക്കൾ 'നേതൃത്വത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന്' ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് ആഴ്ചകൾക്ക് മുമ്പ് കത്തെഴുതിയിരുന്നു.
അതേസമയം, സോണിയാ ഗാന്ധിയോട് അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗും, എ.കെ ആന്റണിയും ഉൾപ്പെടെയുള്ള ചില നേതാക്കൾ ആവശ്യപ്പെട്ടു. സോണിയാ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയാൽ പകരം ആര് എന്നതാണ് പാർട്ടിക്കുള്ളിലെ പ്രധാന ചോദ്യം.
ഗാന്ധി കുടുംബത്തിനെതിരെയും രാഹുലിനെതിരെയും പാർട്ടിയ്‌ക്കകത്ത് പരോക്ഷമായി ചോദ്യം ഉയരുന്നത് അതീവ ഗൗരവത്തോടെയാണ് നേതൃത്വം നോക്കി കാണുന്നത്. 23 കോൺഗ്രസ് നേതാക്കളായിരുന്നു സോണിയാ ഗാന്ധിക്ക് നേരത്തേ കത്തയച്ചത്. കോൺഗ്രസ് പാർട്ടിക്കുളളിൽ സമഗ്രമായ അഴിച്ചുപണി വേണമെന്നും, ഇതിനായി അടിയന്തര നടപടി ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ടാഴ്ച മുമ്പ് കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ചത്. കോൺഗ്രസ് പ്രവർത്തക സമിതിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും, ഫലപ്രദമായ നേതാക്കളെ തിരഞ്ഞെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.