ബീജിംഗ്: ചൈന വീണ്ടും യുദ്ധത്തിന് തയ്യാറെടുക്കുന്നു? സൈനികരോട് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയിൽ നിന്നുള്ള ചോദ്യമാണ് ഇത്തരത്തിലൊരു സംശയത്തിലേക്ക് നയിച്ചിരിക്കുന്നത്. അടുത്ത ദിവസം യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ മാതൃരാജ്യത്തോട് പറയാൻ എന്തായിരിക്കും നിങ്ങൾ കുറിക്കുക എന്ന് ചൈനീസ് സൈനികരോട് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി ചോദിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ചൈനയും തായ്‌വാനുമായുള്ള തർക്കങ്ങൾ യുദ്ധത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
യൂണിഫോം ധരിക്കാൻ തിരഞ്ഞെടുത്തതിനാൽ ഉത്തരവുകൾ പാലിക്കുമെന്ന് ഒരാൾ പ്രതികരിച്ചു. കൂടാതെ 'ഓർഗനൈസേഷനോട്' വിഷമിക്കേണ്ടതില്ല, 'മാതൃഭൂമി' വിഷമിക്കേണ്ടതില്ല, ജനങ്ങൾ വിഷമിക്കേണ്ടതില്ല, കാരണം അവർ 'വിജയക്കൊടി പറത്തി മടങ്ങിവരും' എന്ന് ചിലർ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഇതെല്ലാം ചൈന യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്ന സൂചനയാണ് നൽകുന്നത്. തായ് മാദ്ധ്യമം ആണ് വാർത്ത പുറത്ത് വിട്ടത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കൊവിഡ് നാശം വിതച്ചെങ്കിലും ചൈനീസ് യുദ്ധവിമാനങ്ങളും, യുദ്ധക്കപ്പലുകളും തായ്‌വാനിലേക്ക് പതിവായി എത്തിയിട്ടുണ്ട്. യുദ്ധവിമാനങ്ങൾ ദ്വീപ് രാജ്യത്തിന്റെ വ്യോമ പ്രതിരോധ ഐഡന്റിഫിക്കേഷൻ സോണിലേക്ക് കടന്നുകയറുന്നതിനു മുമ്പ് തായ്‌വാനിലെ ജെറ്റുകൾ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.