|
1. പിണറായി വിജയന്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് നിയമ സഭയില്‍ വി.ഡി.സതീശന്റെ അവിശ്വാസ പ്രമേയം. മാര്‍ക് ആന്റണിയെ ഉദ്ധരിച്ച് തുടങ്ങിയ വി.ഡി.സതീശന്‍, മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രി ആദരണീയന്‍ എന്നാണ് വി.ഡി സതീശന്‍ വിശേഷിപ്പിച്ചത്. പക്ഷേ ഭരണത്തെ നിയന്ത്രിക്കാന്‍ ആവുന്നില്ലെന്നും ഒരു മൂന്നാംകിട കള്ളക്കടത്ത് സംഘത്തിനാണ് നിയന്ത്രണം എന്നും സതീശന്‍ കുറ്റപ്പെടുത്തി. പ്രശ്നം കപ്പിത്താന്റെ മുറിയിലാണെന്നും പറഞ്ഞു. എന്തറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചിരുന്നതെന്ന് സതീശന്‍ ചോദിച്ചു.
2. ലൈഫ് മിഷന്‍ കൈക്കൂലി മിഷന്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ പുതിയ അഴിമതി ആരോപിച്ച് സതീശന്‍ പറഞ്ഞു. ആകെ 9.25 കോടി കമ്മീഷന്‍, ഇതില്‍ ബെവ്‌കോ ആപ് സഖാവിന്റെ ബന്ധം അറിയണം. കള്ളക്കടത്തിന് മന്ത്രി ജലീല്‍ വിശുദ്ധ ഗ്രന്ഥത്തെ മറയാക്കിയെന്നും സതീശന്‍. വിമാന താവളത്തിന്റെ ടെന്‍ഡര്‍ തുക അദാനി ഗ്രൂപ്പിന് ടെന്‍ഡര്‍ തുക ചോര്‍ത്തി കൊടുത്തു. അദാനിയുമായി മല്‍സരിച്ചവര്‍ അദാനിയുടെ അമ്മായി അച്ഛനെ കണ്‍സല്‍ട്ടന്റാക്കി. ധനമന്ത്രിക്ക് എല്ലാം അറിയാം
3. കേരളത്തില്‍ നിയമന നിരോധനമാണ്. ചെറുപ്പക്കാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. റീബില്‍ഡ് കേരളയും നവകേരളവും ഒക്കെ എവിടെപ്പോയി എന്ന് ചോദ്യം. മന്ത്രിസഭയില്‍ മന്ത്രിമാര്‍ ചോദ്യം ചോദിക്കണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇത് സ്റ്റാലിന്റെ മന്ത്രിസഭയല്ല, പേടിക്കേണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അതിനാല്‍ ചോദ്യങ്ങള്‍ ചോദിക്കണം എന്നും സതീശന്‍
4. നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പുരോഗമിക്കുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആണ് യോഗം. പാര്‍ട്ടിയില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ടു 23 മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ കത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയേക്കും. ഇടക്കാല അധ്യക്ഷ പദവിയില്‍ തുടരാനില്ലെന്ന് സോണിയാ ഗാന്ധിയും സ്ഥിരം അധ്യക്ഷന്‍ വേണമെന്ന് ഒരു വിഭാഗം നേതാക്കളും ആവശ്യപെട്ടിരിക്കെ നേതൃപദവി ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ പ്രവര്‍ത്തക സമിതിയില്‍ സമ്മര്‍ദ്ദം ശക്തമാകും. നേതൃ പദവിയിലേക്കില്ലെന്ന നിലപാടാണ് രാഹുലും പ്രിയങ്കയും സ്വീകരിച്ചിട്ടുള്ളത്.
5. നിലപാട് മയപ്പെടുത്താന്‍ രാഹുല്‍ തയാറായില്ലെങ്കില്‍ സോണിയ തുടരണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാനാണ് ഭൂരിഭാഗം നേതാക്കളുടെയും തീരുമാനം. അതേസമയം, പാര്‍ട്ടിയില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ നല്‍കിയ കത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിത്തുറക്കും. കത്തിനെതിരെ മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിങ്, അശോക് ഗെഹ്ലോട്ട് ഉള്‍പ്പെടെ മുതിര്‍ന്ന നേതാകള്‍ രംഗത്തു വന്നിട്ടുണ്ട്. കത്ത് അനവസരത്തില്‍ ഉള്ളതാണ് എന്നും യോഗത്തിന് മുന്‍പ് പരസ്യമാക്കിയത് ദൗര്‍ഭാഗ്യകരം ആണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക ആണ് ലക്ഷ്യമെന്ന് കത്തു നല്‍കിയവര്‍ വാദിക്കുന്നു. പ്രവര്‍ത്തക സമിതിയില്‍ നേതാക്കള്‍ ഒന്നിച്ചിരുന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്ന സന്ദേശമാണ് സോണിയാ ഗാന്ധി പങ്കു വച്ചിട്ടുളളത് എന്നാണ് സൂചന
6.ഡല്‍ഹി ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും. പ്രധാന നഗരങ്ങളില്‍ ഐ.എസ് ആക്രമണത്തിന് പദ്ധതി ഇട്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വിശദമായ ചോദ്യം ചെയ്യലില്‍ കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ സമാനമായ രീതിയില്‍ ആക്രമണത്തിന് ഐ.എസ് ഭീകരര്‍ പദ്ധതിയിട്ടെന്ന് അബു യൂസഫ് വെളിപ്പെടുത്തി എന്നാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ നല്‍കുന്ന വിവരം. അബുവിന് ഈ രണ്ട് സംസ്ഥാനങ്ങളിലെ ഐ.എസ് ഭീകരരുമായി ബന്ധമുണ്ട്. ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് അബു യൂസഫ് സമ്മതിച്ചതായി പൊലീസ് പറയുന്നു.
7. ഐ.എസിന്റെ ഇന്ത്യന്‍ പതിപ്പിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചെന്നും വിവരമുണ്ട്. പിടിയിലായ അബുയൂസഫിനെ ബല്‍റാംപൂരിലെ ഗ്രാമത്തില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇവിടെ നിന്ന് കൂടുതല്‍ സ്‌ഫോടക വസ്തുക്കളും. ബോംബ് ഘടിപ്പിക്കാനുള്ള ബെല്‍റ്റുകളും , ഐ.എസ് പതാകയും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ബല്‍റാംപൂരില്‍ നിന്ന് അബുവിന്റെ സഹായികളായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
8. ലഡാക്കില്‍ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സൈനിക മാര്‍ഗം പട്ടികയില്‍ ഉണ്ടെന്ന് ഇന്ത്യന്‍ ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്. ഇരു രാജ്യങ്ങളിലേയും സൈന്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയും നയതന്ത്ര ഓപ്ഷനും പരാജയപ്പെട്ടാല്‍ മാത്രമേ ഇത് നടപ്പാക്കുകയുള്ളൂ. യത്ഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ അതിക്രമങ്ങള്‍ സംഭവിക്കുന്നത് അതിന്റെ വിന്യാസത്ത കുറിച്ചുള്ള വ്യത്യസ്ത ധാരണകള്‍ ആണ് എന്ന് അദ്ദേഹം പറഞ്ഞു
9. ചൈനക്കാരുടെ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സൈനിക നടപടികള്‍ നടക്കുന്നുണ്ട് എങ്കിലും നയതന്ത്ര, സൈനിക തലത്തിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മാത്രമേ പരിഗണിക്കൂ എന്നും ബിപിന്‍ റാവത്ത്. അതേസമയം, ഇരുപക്ഷവും നയതന്ത്ര, സൈനിക ചര്‍ച്ചകളില്‍ ഏര്‍പ്പെട്ട് ഇരിക്കുമ്പോഴും കിഴക്കന്‍ ലഡാക്കിലെ പ്രധാന പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ശൈത്യകാലത്തെ അതിജീവിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്ന നടപടികളിലേക്ക് കടന്നിരിക്കുക ആണ് അധികൃതര്‍
10. പി.എസ്.ജിയെ കീഴടക്കി ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടു. പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയുടെ ഹോം ഗ്രൗണ്ടായ ലുസ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണിന്റെ വിജയം. 59-ാം മിനിറ്റില്‍ കിംഗ്സ്ലി കോമനാണ് ബയേണിനായി ഗോള്‍ നേടിയത്. കരുതലോടെയാണ് ഇരുടീമും മത്സരം ആരംഭിച്ചത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ 11-ാം തവണ ഫൈനലില്‍ പ്രവേശിച്ച ബയേണിന്റെ ആറാം കിരീട നേട്ടമാണിത്. ഇതോടെ കിരീടനേട്ടത്തില്‍ ബാഴ്സലോണയെ മറികടന്നു ലിവര്‍പൂളിന് ഒപ്പമെത്തി ബയേണ്‍. ഏഴു കിരീടവുമായി എസി മിലാനും 13 കിരീടവുമായി റയല്‍ മാഡ്രിഡുമാണ് മുന്നിലുള്ളത്. നേര്‍ക്കു നേര്‍ പോരാട്ടങ്ങളില്‍ പി.എസ്.ജിക്കുള്ള ആധിപത്യം മറികടന്നാണ് ബയേണിന്റെ വിജയം. ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ സംഘത്തിന്റെ തുടര്‍ച്ചയായ പതിനൊന്നാം ജയം കൂടിയാണിത്. ചരിത്രത്തില്‍ ഒരു ടീമിന്റെ തുടര്‍ വിജയ റിക്കാര്‍ഡ് ആണിത്. 2013ലും 10 തുടര്‍ജയം ബയേണ്‍ സ്വന്തമാക്കിയിരുന്നു.
|
|