rajaji-nagar

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ മികച്ച മാതൃകയായ രാജാജി നഗർ (ചെങ്കൽചൂള) കോളനിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം വരുന്നു. നഗരസഭയുടെ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം നിർമ്മിക്കുന്നത്.

11 ഏക്കർ,​ 1500 കുടുംബങ്ങൾ

നഗര മദ്ധ്യത്തുള്ള രാജാജി നഗർ 11 ഏക്കറിലായാണ് സ്ഥിതി ചെയ്യുന്നത്. 1500 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഫ്ളാറ്റുകളിലും കുടിലുകളിലും താമസിക്കുന്നവർ വേറെയും. കൊവിഡിന്റെ രോഗവ്യാപന സമയത്തും ഇവിടെയുള്ളവർ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് സമീപത്തെ ആശുപത്രികളെയാണ്. മഴക്കാലമായാൽ മാലിന്യം അടിഞ്ഞുകൂടി പകർച്ച വ്യാധി ഭീഷണിയിലാകും രാജാജി നഗർ. മാലിന്യ നിർമ്മാർജനത്തിന് മതിയായ സംവിധാനങ്ങൾ ഒന്നുംതന്നെ ഇവിടെയില്ല. തന്മൂലം രോഗങ്ങൾ പടരാനുള്ള സാദ്ധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് കോളനിയിൽ തന്നെ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം എന്നതിനെ കുറിച്ച് ആലോചിച്ചത്.

1.5 കോടി ചെലവിടും

ഏരിയ അടിസ്ഥാനമാക്കിയുള്ള വികസന പദ്ധതിയുടെ കീഴിൽ 1.5 കോടിയാണ് പി.എച്ച്.സിക്കായി ചെലവിടുക. പൊതുവേ താഴ്ന്ന പ്രദേശമായതിനാൽ മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലമാണ് രാജാജി നഗർ. അതിനാൽ തറനിരപ്പിൽ നിന്ന് നിശ്ചിത ഉയരത്തിൽ പ്ളാറ്റ്ഫോം നിർമ്മിച്ച ശേഷം അതിനുമുകളിലാവും ഇത് പണിയുക. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. എട്ട് വർഷം മുമ്പാണ് കരിമഠം കോളനിയിൽ ഒരു നഗരാരോഗ്യകേന്ദ്രം പണിതത്. ചേരിപ്രദേശത്തെ ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഉഷസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നഗരാരോഗ്യ കേന്ദ്രം നിർമ്മിച്ചിരുന്നു. എന്നാൽ ഇവിടെ ലാബ് അടക്കമുള്ള സൗകര്യങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. മാത്രമല്ല,​ ഡോക്ടർമാരുടെ സേവനവും ലഭ്യമായിരുന്നില്ല. ഇത് പൊളിച്ച് കളഞ്ഞശേഷം കൂടുതൽ സൗകര്യങ്ങളുള്ള പുതിയ കെട്ടിടം പണിയാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ള മികച്ച ആരോഗ്യ കേന്ദ്രമാകും രാജാജി നഗറിൽ നിർമിക്കുന്നത്.