phone

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിനോദ് നഗറിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. യുവതിയോടൊപ്പം താമസിച്ചിരുന്ന ബ്രഹ്മപാൽ സിംഗാണ് (39) അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരിയായ മമത ശർമ്മയെ (35) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സംഭവദിവസം മമത ആരോടോ ഫോണിൽ സംസാരിച്ചിരുന്നു. ഇത് ശ്രദ്ധിച്ച ബ്രഹ്മപാൽ മമതയുടെ ഫോണിന്റെ പാസ്‌വേർഡ് ആവശ്യപ്പെട്ടു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചുറ്റിക കൊണ്ട് അടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വിവാഹമോചിതയായിരുന്ന മമതയും ബ്രഹ്മപാലും രണ്ടുവർഷം മുമ്പാണ് പരിചയപ്പെടുന്നത്. പിന്നീട്, ഇരുവരും ഒരുമിച്ച് താമസിക്കുയായിരുന്നു.

മമതയെ കൊലപ്പെടുത്തിയതിന് പിന്നാലെ ബ്രഹ്മപാൽ ഒളിവിൽ പോയിരുന്നു. തുടർന്ന് ഡൽഹി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ അക്ഷർധാം മന്ദിറിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.