dubai

ദുബായ്: സാധുതയുള്ള വിസയുള്ളവര്‍ക്ക് ആറ് മാസം കഴിഞ്ഞാലും ദുബായിലേക്ക് മടങ്ങിവരാമെന്ന് യു.എ.ഇ. കൊവിഡ് കാലത്ത് ആശങ്കയിലായ പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് ജനറല്‍ ഡയറക്ടര്‍ ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജെ.ഡി.ആര്‍.എഫ്.എ) പുറത്തുവിട്ടത്. റെസിഡന്‍ഷ്യല്‍ വിസയുള്ളവര്‍ക്ക് തിരിച്ചുവരുന്നതിന് ആറ് മാസത്തെ സമയപരിധി കഴിഞ്ഞാലും പ്രശ്‌നമില്ലെന്നും പ്രവാസികള്‍ക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനനുസരിച്ച് മടങ്ങിവരാമെന്നുമാണ് ജെ.ഡി.ആര്‍.എഫ്.എ നിര്‍ദേശം. വിശദാംശങ്ങള്‍ ഇങ്ങനെ.


ദുബായ് റെസിഡന്റ് വിസയുള്ള പ്രവാസികള്‍ക്ക് മടങ്ങിവരാനായി ജെ.ഡി.ആര്‍.എഫ്.എയുടെ അനുമതി ആവശ്യമാണ്. അനുമതി ലഭിച്ചാല്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. ദുബായിലേക്ക് വരുന്നവര്‍ക്ക് ഏത് വിമാനത്തിലും യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്. ദുബായ് കേന്ദ്രമായുള്ള എയര്‍ലൈനുകളുടെ സര്‍വീസുകള്‍ തന്നെ വേണമെന്നില്ല. കൊവിഡ് കാലത്ത് ആശങ്കയിലായ പ്രവാസികള്‍ക്ക് ആശ്വസാമേകുന്ന വാര്‍ത്തയാണ് ഡയറക്ടറേറ്റ് പുറത്ത് വിട്ടിരിക്കുന്നത്.


കൊവിഡ് പശ്ചാത്തലത്തില്‍ പ്രവാസികള്‍ ഏത് രാജ്യത്താണോ ഉള്ളത് ആ രാജ്യത്ത് നിന്ന് നിലവില്‍ ദുബായിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടില്ലെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജെ.ഡി.ആര്‍.എഫ്.എ വ്യക്തമാക്കുന്നു. ഇവിടെ നിന്ന് വിമാന സര്‍വീസ് ആരംഭിക്കുന്ന സമയത്ത് അനുമതി വാങ്ങിയ ശേഷം തിരിച്ചെത്തിയാല്‍ മതിയെന്നാണ് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്. എന്നാല്‍ യാത്രയ്ക്ക് മുമ്പായി റിട്ടേണ്‍ പെര്‍മിറ്റിന് വീണ്ടും അപേക്ഷിക്കേണ്ടതുണ്ട്

പ്രവാസികളുടെ ആശങ്കകള്‍ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കവെ ജെ.ഡി.ആര്‍.എഫ്.എ ഡയറക്ടര്‍ ജനറല്‍ മൊഹമ്മദ് അല്‍ മാരിയാണ് ചോദ്യങ്ങള്‍ക്ക് വ്യക്തത വരുത്തിയത്. മടങ്ങിവരുന്നവര്‍ക്ക് ദുബായ് എയര്‍പോര്‍ട്ടില്‍ മാത്രമല്ല മറ്റുവിമാനത്താവളങ്ങളിലും ഇറങ്ങാമെന്നും ഇദ്ദേഹം വ്യക്തമാക്കി. ജെ.ഡി.ആര്‍.എഫ്.എ അനുമതിയോടെ വരുന്നവര്‍ക്ക് യു.എ.ഇയിലെ ഏത് എയര്‍പോര്‍ട്ടിലേക്കും യാത്രചെയ്യാന്‍ കഴിയും. ഇതോടെ വിമാന ടിക്കറ്റുകള്‍ ലഭ്യമാകുന്നതിനനുസരിച്ച് യാത്ര ചെയ്യാനുള്ള സൗകര്യമാണ് പ്രവാസികള്‍ക്ക് ഒരുങ്ങിയിരിക്കുന്നത്.


നിലവിലെ നിയമങ്ങള്‍ക്കനുസരിച്ച് ഷാര്‍ജ, ദുബായി, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലേക്ക് തിരികെ പോകുന്നവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്. കൊവിഡ്- പി.സി.ആര്‍ പരിശോധന ഫലം നെഗറ്റീവാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. യാത്രയ്ക്ക് 96 മണിക്കൂറിനു മുന്നേയുള്ള റിസല്‍ട്ടാകാന്‍ പാടില്ല ഇത്. അംഗീകൃത ലാബില്‍ നിന്നാകണം പരിശോധനയെന്നും നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു.