ബീജിംഗ്: മലിനജലം കുടിച്ച് ചൈനയിലെ ബാവോയിയിൽ മുന്നൂറോളം പേർ ആശുപത്രിയിൽ. ഷിഗല്ലെ ബാക്ടീരിയ കാരണമുണ്ടായ വയറിളക്കം ബാധിച്ചതാണ് കാരണം. നഗരത്തിലെ അഞ്ഞൂറോളം പേർക്ക് രോഗബാധയുണ്ടെന്നാണ് വിവരം.ഇതിൽ ഭൂരിഭാഗവും കുട്ടികളും മുതിർന്നവരുമാണ്.
ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ നഗരത്തിലെ കുടിവെള്ള പ്ലാന്റ് അടച്ചിടാനും വിതരണം നിറുത്തിവെക്കാനും അധികൃതർ ഉത്തരവിട്ടു. നൂറിലേറെ പേർ ആശുപത്രികളിൽ തിങ്ങിനിറഞ്ഞ് നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
രാജ്യത്തെ സമ്പന്ന നഗരങ്ങളിൽ പോലും കുടിവെള്ളത്തിന്റെ സുരക്ഷിതത്വം ഏറെക്കാലമായി നിലനിൽക്കുന്ന പ്രശ്നമാണ്. അതിനാൽ തന്നെ പലയിടത്തും ജനങ്ങൾ കുപ്പിവെള്ളമാണ് ഉപയോഗിക്കുന്നത്. ഉൾപ്രദേശങ്ങളിലും കുടിവെള്ള പ്രശ്നങ്ങൾ രൂക്ഷമാണ്. എന്നാൽ കഴിഞ്ഞ ജൂലായിൽ ജലവിഭവ മന്ത്രാലയം ഗ്രാമമേഖലകളിലെ ജലവിതരണ സംവിധാനങ്ങൾ നവീകരിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.