indian-army

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകികൊണ്ട് പുത്തൻ വ്യോമ പ്രതിരോധ സംവിധാനവുമായി സൈനികരെ രംഗത്തിറക്കി ഇന്ത്യൻ സേന. ലഡാക്കിലെ ചൈനീസ് അധിനിവേശത്തെ ശക്തമായി ചെറുക്കാനായി റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനമാണ് ഇവിടുത്തെ നിയന്ത്രണ രേഖയിൽ നിയമിതനായ സൈനികർക്ക് ഇന്ത്യൻ സൈന്യം നൽകുന്നത്.

ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കുന്ന ചൈനീസ് വിമാനങ്ങളെ തകർക്കാനായി 'ഇഗ്ല' എന്ന് പേരിട്ടിരിക്കുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് സേന സൈനികർക്ക് നൽകിയിരിക്കുന്നത്. വലിപ്പമുള്ള ഒരു 'ബസൂക്ക'യുടെ ആകൃതിയുള്ള ഈ ആയുധം സൈനികർക്ക് അവരുടെ തോളുകളിൽ വച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്. ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിലാണ് 'ഇഗ്ല'യുമായി സൈനികർ നിലകൊള്ളുക.

ഉയർന്ന പ്രദേശങ്ങളിൽ നിൽക്കുന്നതുകൊണ്ടുതന്നെ ഈ സംവിധാനം ഉപയോഗിച്ച് വ്യോമാതിർത്തി മുറിച്ചുകടക്കുന്ന ശത്രുവിമാനങ്ങളോ ഹെലികോപ്ടറുകളോ ലക്ഷ്യമാക്കി മിസൈലുകൾ തൊടുക്കാനും അവയെ തകർത്ത് താഴെയിടാനും സൈനികർക്ക് നിഷ്പ്രയാസം സാധിക്കും. ഇന്ത്യൻ വ്യോമസേനയും കരസേനയും ഒരുപോലെ ഈ പ്രതിരോധ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

ഇതുകൂടാതെ, ലഡാക്കിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ ഇന്ത്യൻ സേന, നിരീക്ഷണ സംവിധാനങ്ങളും റഡാറുകളും സർഫസ് ടു എയർ മിസൈലുകളും രംഗത്തിറക്കിയിട്ടുണ്ട്.

ഇതോടൊപ്പം സുഖോയ്(സു 30 എം.കെ.ഐ) വിമാനങ്ങളുമായി വ്യോമസേനയും കരുത്തോടെ രംഗത്തുണ്ട്. ചൈനീസ് വ്യോമാധിനിവേശത്തെ ചെറുക്കാനാണ് സുഖോയ് വിമാനങ്ങൾ ഇവിടെ നിലകൊള്ളുന്നത്. ടിബറ്റിലെ കൈലാസ പർവ്വത പ്രദേശാന്തും മാനസരോവരത്തിലും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കിയതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു.