sand

തിരുവനന്തപുരം: പമ്പാനദിയിൽ നിന്നുളള മണലെടുപ്പിൽ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിൽ രണ്ടുദിവസത്തെ വാദം പൂർത്തിയാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മണലെടുപ്പിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലൻസിന് കത്തയച്ചിരുന്നു. എന്നാൽ ആവശ്യം സർക്കാർ തളളി. ഇതിനെതുടർന്ന് അദ്ദേഹം നേരിട്ട് വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു.

പ്രളയത്തെത്തുടർന്ന് പമ്പയിൽ അടിഞ്ഞുകൂടിയ മണ്ണ് ക്ലേസ് ആൻഡ് സെറാമിക്സ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് വൻതുകയ്ക്ക് മറച്ചുവിൽക്കാൻ ശ്രമിച്ചുവെന്നായിരുന്നു പ്രധാന ആരോപണം. മുൻ ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവർ സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടറിൽ പമ്പയിലെത്തിയതും വനംവകുപ്പിന്റെ എതിർപ്പ് മറികടന്ന് മണലെടുപ്പിന് പത്തനംതിട്ട കളക്ടർ ഉത്തരവിട്ടതുമെല്ലാം വൻ വിവാദമായിരുന്നു. ഉത്തരവിനെതിരെ സി പി ഐ രംഗത്തെത്തിയിരുന്നു.