ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉൾപാർട്ടി പോരുകൾ സജീവമായിരിക്കെ നടൻ വിജയിനെ മുഖ്യമന്ത്രിയായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് മറ്റു പാർട്ടികൾക്ക് തലവേദനയാകുന്നു. വിജയിനെ എം.ജി.ആറായും ഭാര്യ സംഗീതയെ ജയലളിതയായുമാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. മധുര, സേലം, രാമനാഥപുരം എന്നിവിടങ്ങളിലായാണ് പോസ്റ്ററുകൾ ഏറെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിജയിന്റെ ഏറ്റവും കഴിഞ്ഞ ചിത്രമായ ബിഗിലിന്റെ റിലീസ് വേളയിൽ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന സൂചന നൽകിയിരുന്നു. മെർസൽ സിനിമയിൽ കേന്ദ്ര സർക്കാരിന്റെ ജി.എസ്.ടി ഉൾപ്പെടെയുള്ള പല നയങ്ങളെയും ശക്തിയുക്തം എതിർത്തതോടെ വൻ വിവാദങ്ങളാണ് വിജയിനെ കാത്തിരുന്നത്.
പേരിന്റെയും ജാതിയുടെയും പേരിൽ വരെ വിജയ് ആക്രമിക്കപ്പെട്ടിരുന്നു. ഇനിയും റിലീസാകാനുള്ള മാസ്റ്റർ സിനിമയുടെ ഷൂട്ടിംഗിനിടെ താരത്തിന്റെ വീട്ടിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ് നടത്തിയിരുന്നു. ഇതൊക്കെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നേയുള്ള സൂചനകളായാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ, പോസ്റ്റർ വിവാദത്തിൽ വിജയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഒന്നും ഉണ്ടായിട്ടില്ല.