ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിന് സമീപം സംശയാസ്പദമായ രീതിയിൽ ചുറ്റിക്കറങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. ഇയാളിൽ നിന്നും രഹസ്യ കോഡുകൾ എഴുതിയ പേപ്പർ തുണ്ടുകളും പൊലീസ് പിടിച്ചെടുത്തു.
പാർലമെന്റിന് സമീപത്തുള്ള പുൽത്തകിടിയിൽ ഇരുന്ന ഇയാളെ സി ആർ പി എഫ് ജവാൻമാരുടെ സംഘമാണ് ആദ്യം ചോദ്യം ചെയ്തത്. യുവാവിന്റെ ബാഗിൽ നിന്ന് ഡ്രെെവിംഗ് ലെെസൻസും ആധാർ കാർഡും കണ്ടെടുത്തു. വ്യത്യസ്ത പേരുകളാണ് ഇവയിൽ എഴുതിയിരിക്കുന്നത്. കൂടാതെ സംശയാസ്പദമായ കോഡുകളുള്ള കടലാസ് കഷണവും ബാഗിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ജമ്മു കാശ്മീരിലെ ബുദ്ഗാം നിവാസിയാണ് താനെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. യുവാവിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ മറുപടികളിൽ പൊരുത്തക്കേടുകളുള്ളതായി പൊലീസ് വ്യക്തമാക്കി. യുവാവ് പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
2016ലാണ് ഡല്‍ഹിയില്‍ എത്തിയതെന്ന് ആദ്യം പറഞ്ഞ ഇയാള്‍, ലോക്ക്ഡൗണ്‍ കാലത്താണ് വന്നതെന്ന് പിന്നീട് തിരുത്തി പറഞ്ഞു. ജാമിയ നഗര്‍, നിസാമുദ്ദീന്‍, ഓള്‍ഡ് ഡല്‍ഹിയിലെ ചില സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താമസിച്ചിരുന്നതായി ഇയാള്‍ പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി.