തിരുവനന്തപുരം: പ്രോട്ടോക്കോൾ ഓഫീസിലെ തീപിടിത്തത്തിന് പിന്നാലെ ടെലിവിഷൻ ചാനലിലൂടെ ഫോണിൽ സംസാരിക്കുമ്പോൾ ഫയലുകൾ കത്തിച്ചതാണെന്ന് താൻ പറഞ്ഞത് നാക്കുപിഴയാണെന്ന് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ ചുമതലക്കാരനായ അഡിഷണൽ സെക്രട്ടറിയും സെക്രട്ടേറിയറ്റ് എംപ്ളോയിസ് അസോസിയേഷൻ പ്രസിഡന്റുമായ പി.ഹണി പറഞ്ഞു. അടുത്ത സെക്കൻഡിൽ തന്നെ ഫയലുകൾ കത്തിയതാണെന്ന് താൻ തിരുത്തുകയും ചെയ്‌തു. എല്ലാ ചാനലുകളും തിരുത്താൻ തയ്യാറായപ്പോൾ ഒരു ചാനൽ മാത്രം മറിച്ചാണ് വാർത്ത നൽകിയതെന്നും അദ്ദേഹം കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേറ്റുപിടിക്കുകയായിരുന്നു.
സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ ചുമതല എനിക്കാണ്. തീപിടിത്തമുണ്ടായെന്ന വിവരം അറിഞ്ഞപ്പോൾ തന്നെ താൻ സംഭവസ്ഥലത്തെത്തി. വേണമെങ്കിൽ മറ്റാരെയെങ്കിലും അവിടേക്ക് വിടാമായിരുന്നു. എന്നാൽ, സെക്രട്ടറി ക്വാറന്റൈനിൽ ആയിരുന്നതിനാൽ എനിക്കായിരുന്നു ചുമതല. ആ ഉത്തരവാദിത്തം ഉള്ളതുകൊണ്ടാണ് മാദ്ധ്യമങ്ങൾ തന്നെ സമീപിച്ചപ്പോൾ സംസാരിച്ചത്. സംഭവം പുറത്തുവന്നപ്പോൾ മാദ്ധ്യമങ്ങൾ എന്നെ വിളിച്ച് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയായിരുന്നു. അല്ലാതെ ഔദ്യോഗികമായി ആരോടും പ്രതികരിച്ചിട്ടില്ല. സംസാരിക്കുന്നതിനിടെയുണ്ടായ നാക്കുപിഴയായിരുന്നു അത്. സംഘടനയുടെ നേതാവ് കൂടിയായ താൻ സംഘടനാകാര്യങ്ങൾ പോലും മാദ്ധ്യമങ്ങളുമായി സംസാരിക്കാറില്ല. ചാനൽ ചർച്ചയ്ക്കും ഞാൻ പോകാറില്ല- ഹണി പറഞ്ഞു.
മാദ്ധ്യമങ്ങളോട് സംസാരിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടി തന്നെ സി.പി.എം നേതാക്കൾ ശാസിച്ചെന്ന വാർത്ത മാദ്ധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും ഹണി പറഞ്ഞു.