faisal-fareed

കൊച്ചി: സ്വർണക്കടത്ത് കേസിൽ ദുബായിൽ നിന്ന് 21 തവണയായണ് സംസ്ഥാനത്തേക്ക് സ്വർണം കയറ്റി അയച്ചതെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ആദ്യ നാല് ബാഗുകൾ അയച്ചിരിക്കുന്നത് പശ്‌ചിമ ബംഗാൾ സ്വദേശി മുഹമ്മദിന്റെ പേരിലാണ്. അഞ്ച് മുതൽ പതിനെട്ട് വരെയുള്ള ബാഗുകൾ യു.എ.ഇ സ്വദേശി ദാവൂദാണ് അയച്ചിരിക്കുന്നത്. പത്തൊമ്പതാമത്തെ ബാഗ് അയച്ചത് ദുബായ് സ്വദേശിയായ ഹാഷിമാണ്. അവസാനത്തെ രണ്ട് ബാഗുകളാണ് ഫൈസൽ ഫരീദിന്റെ പേരിൽ അയച്ചിരിക്കുന്നത്. അവസാനത്തെ രണ്ട് ബാഗുകൾ അയച്ചതിൽ മാത്രമാണ് താൻ പങ്കാളിയെന്നും മറ്റ് ബാഗുകൾ അയച്ചതിൽ തനിക്ക് പങ്കില്ലെന്നുമാണ് ഫൈസൽ ഫരീദ് എൻ.ഐ.എയ്ക്ക് മൊഴി നൽകിയിരിക്കുന്നത്.

21 തവണയായി 166 കിലോ സ്വർണമാണ് ദുബായിൽ നിന്ന് സംസ്ഥാനത്തേക്ക് കയറ്റി അയച്ചതെന്ന് എൻ.ഐ.എ വൃത്തങ്ങൾ വ്യക്തമാക്കി. ഇപ്പോൾ അറസ്റ്റിലായ കെ.ടി റമീസിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് എൻ.ഐ.എയ്ക്ക് ഈ വിവരങ്ങളെല്ലാം കിട്ടിയത്. റമീസിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളും എൻ.ഐ.എ സംഘം ദുബായ് വിമാനത്താവളത്തിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ചേർത്താണ് സ്വർണം അയച്ചവരുടെ പട്ടിക എൻ.ഐ.എ ശേഖരിച്ചത്.

ഫൈസൽ ഫരീദ്, റബിൻസ്, കുഞ്ഞാലി എന്നിവരാണ് സ്വർണക്കടത്തിന് പിന്നിൽ സജീവമായി ആസൂത്രണം നടത്തിയത് എന്നാണ് എൻ.ഐ.എ കണ്ടെത്തൽ. പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് പല ആളുകളുടെ പേരിലായി ബാഗുകൾ അയച്ചതെന്നാണ് എൻ.ഐ.എ വിലയിരുത്തൽ. ഫൈസൽ ഫരീദും സംഘവും വിലയ്ക്ക് എടുത്ത ആളുകളാണ് മറ്റുള്ളവർ എന്നാണ് എൻ.ഐ.എയുടെ പ്രാഥമിക നിഗമനം.

ഇവരെ ഉടനടി എൻ.ഐ.എയ്ക്ക് അറസ്റ്റ് ചെയ്യാനോ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനോ കഴിയില്ല. രണ്ട് പേർ യു.എ.ഇ പൗരൻമാരാണ്. യു.എ.ഇ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതാണ് എൻ.ഐ.എയുടെ പ്രതീക്ഷ. നയതന്ത്രബാഗേജ് വഴി സ്വർണം കടത്തപ്പെട്ടത് അവർക്ക് തന്നെ നാണക്കേടായ സാഹചര്യത്തിൽ അവരിതിൽ കർശനമായി നടപടി സ്വീകരിക്കുമെന്നും അന്വേഷണസംഘം കരുതുന്നു.