ന്യൂഡൽഹി: രാജ്യത്തെ 24 വിമാനത്താവളങ്ങളിൽക്കൂടി മോശം കാലാവസ്ഥയിലും സുരക്ഷിതമായി ലാൻഡിംഗ് സാദ്ധ്യമാക്കുന്ന ഗ്ളോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജി എൻ എസ് എസ് ) ഏർപ്പെടുത്താൻ എയർപോർട്ട് അതോറിട്ടി തീരുമാനിച്ചതായി റിപ്പോർട്ട്. ഈവർഷം അവസാനത്തോടെയാവും പദ്ധതി നടപ്പാക്കുക. പൈലറ്റിന് റൺവേ വ്യക്തമായി കാണാനാവുന്നതിനാൽ ലാൻഡിംഗ് സമയത്തെ അപകടസാദ്ധ്യത പരമാവധി കുറയ്ക്കുകയും സർവീസുകൾ വഴിതിരിച്ചുവിടുന്നതുമൂലമുളള ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയും ചെയ്യാം.
നിലവിൽ രാജ്യത്തെ 21 വിമാനത്താവളങ്ങളിൽ ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കരിപ്പൂർ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ വിമാനത്താവളങ്ങളിൽ തിരക്കുപിടിച്ച് പുതിയ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് കരുതുന്നത്. അപകടത്തിന്റെ ശരിയായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും മോശം കാലാവസ്ഥയാണ് വില്ളനായതെന്നാണ് കരുതുന്നത്. ഡിസംബറിനുളളിൽ ജി എൻ എസ് എസ് ഏർപ്പെടുത്തുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ കരിപ്പൂരും ഉണ്ടെന്നാണ് അറിയുന്നത്.
പ്രതികൂല കാലാവസ്ഥയിൽ ലാൻഡിംഗ് കൂടുതൽ കാര്യക്ഷമമാക്കാനുളള അന്താരാഷ്ട്രാ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ ആഗോള പദ്ധതിയുടെ ഭാഗമായാണ് ജി എൻ എസ് എസ് നടപ്പാക്കുന്നതെന്നും രണ്ടുവർഷം മുമ്പാണ് ഇന്ത്യ ഇതിന് തുടക്കംകുറിച്ചതെന്നുമാണ് അധികൃതർ പറയുന്നത്.