agro

ന്യൂഡൽഹി: രാജ്യത്തിന്റെ 74ആമത് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിൽ ഒരു വലിയ പ്രൊജക്‌ട് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ആറ് ലക്ഷം ഗ്രാമങ്ങളിലൂടെ ഒപ്‌റ്റികൽ ഫൈബർ നെ‌റ്റ്‌വർക്ക് സ്ഥാപിക്കും. ഇവിടങ്ങളിലെ ജനങ്ങൾക്ക് ഇന്റർനെ‌റ്റ് വളരെയെളുപ്പം പ്രാപ്യമാക്കും.മോദി പ്രഖ്യാപിച്ച പദ്ധതി പ്രായഭേദമന്യേ എല്ലാ തലമുറകൾക്കും ഗുണം ചെയ്യുന്നതാണെന്ന് ഉന്നയ ഐക്യരാഷ്‌ട്രസഭാ വൃത്തങ്ങൾ പറയുന്നു.

പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ഫൈബർ ഗ്രാമങ്ങളിലെ ഒപ്‌റ്റിക് കേബിൾ പദ്ധതി ഈ പ്രതിസന്ധി കാലത്തും മുന്നോട്ടുള‌ള കാലം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഐക്യരാഷ്‌ട്രസഭ വികസന പ്രോഗ്രാമിലെ അഡ്മിനി‌സ്ട്രേ‌റ്ററായ ആചിം സ്‌‌റ്റെയ്‌നെർ അറിയിച്ചു.

സേവനങ്ങളും വിവരങ്ങളും ഗ്രാമങ്ങളിലെ സാധാരണക്കാരായ ജനങ്ങളിലെത്താൻ ഗവണ്മെന്റ് ശ്രദ്ധയോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും കൊവിഡാനന്തര കാലത്ത് ഭാവി മെച്ചപ്പെടുത്താൻ ഇത് നല്ലതാണെന്നും സ്‌റ്റെയ്നെർ പറഞ്ഞു. ഇന്റർനെ‌റ്റ് സേവനങ്ങൾ വികസനത്തിന് ഉപയോഗിക്കുന്നതിനുള‌ള സോഫ്‌റ്റ്‌വെയർ വികസനത്തിന് മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് സ്‌‌റ്റെയ്‌നെർ അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയിലും നീതി അയോഗ് ഉൾപ്പടെ സർക്കാർ മേഖലയിലും ഐക്യരാഷ്‌ട്ര സഭ നടത്തുന്ന പദ്ധതികളിലെ ഇന്ത്യയിലെ പങ്കാളിത്തം അഭിനന്ദനം അർഹിക്കുന്നു. ഭാവിയിലേക്കുള‌ള സൂചകമാണ് ഇത്തരത്തിലുള‌ള പ്രവർത്തികൾ എന്ന് സ്‌റ്റെയ്‌നർ സൂചിപ്പിക്കുന്നു.

സാങ്കേതിക വിദ്യയും പ്രവർത്തിയിലെ ചുറുചുറുക്കും ഇന്ത്യയിലെ വികസന പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ഐക്യരാഷ്‌ട്രസഭയ്‌ക്ക് താൽപര്യമുണ്ടാക്കുന്നുവെന്നും സ്‌റ്റെയ്നെർ പറയുന്നു.