വാർസോ: പ്രിയപ്പെട്ടൊരാൾ അവിചാരിതമായി മരിച്ചാൽ ആർക്കായാലും മാനസിക നില തെറ്റും. സ്ട്രെസ് കൂടും. വിഷാദരോഗത്തിനടിമയാകും... അതാണ് പോളണ്ടിലെ വാർസോ മൃഗശാലയിലും സംഭവിച്ചത്. മനുഷ്യർക്കല്ല, ഇവിടുത്തെ ആനകൾക്കാണ് വിഷാദരോഗം. മരുന്നും കണ്ടെത്തി. 'കഞ്ചാവ്'. പരീക്ഷണാടിസ്ഥാനത്തിൽ കഞ്ചാവിൽ നിന്നും വേർതിരിച്ചെടുത്ത സാന്ദ്രത കൂടിയ ദ്രാവക രൂപത്തിലുള്ള സി.ബി.ഡി ഓയിൽ ആനകൾക്ക് നൽകിത്തുടങ്ങി.
ലോകത്ത് ഇതാദ്യമായാണ് സി.ബി.ഡി ഓയിൽ ഉപയോഗിച്ച് ആനകളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള ചികിത്സ പരീക്ഷിക്കുന്നത്. അതേ സമയം, സാധാരണ കഞ്ചാവിന് പകരം മെഡിക്കൽ മരിജുവാനയാണ് ഇവിടെ ആനകൾക്ക് നൽകുന്നത്. ലോകമെമ്പാടും നായകളിലും കുതിരകളിലും മറ്റും ചികിത്സയ്ക്കായി മെഡിക്കൽ മരിജുവാന ഉപയോഗിക്കാറുണ്ട്. സ്ട്രെസ് ലെവൽ കുറയ്ക്കുന്നതിനാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്.
കൂട്ടത്തിലേറ്റവും മുതിർന്നവളും നേതാവുമായ എർന എന്ന പെണ്ണാന മാർച്ചിൽ മരിച്ചതോടെയാണ് മൃഗശാലയിലെ മറ്റ് മൂന്ന് ആനകളും വിഷാദത്തിലായതെന്ന് അധികൃതർ പറയുന്നു.
'ആനകളുടെ സ്വഭാവത്തിൽ ഏറെ വ്യത്യാസം ഉണ്ടായി. കൂട്ടത്തിലെ നേതാവായിരുന്നു എർന. അവളുടെ വേർപാടിൽ ഏറ്റവും തകർന്നത് ഫ്രെഡ്സിയ എന്ന ഇളയ ആനയാണ്. ഹോർമോൺ ലെവലും സ്വഭാവം നിരീക്ഷിച്ചും ഫ്രെഡ്സിയ വളരെയധികം സ്ട്രെസ് അനുഭവിക്കുന്നുണ്ടെന്ന് മൃഗശാലയിലെ ഡോക്ടർമാർ കണ്ടെത്തി. ഇപ്പോൾ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയിലൂടെ ആനകളിൽ കാര്യമായ മാറ്റം കണ്ടെത്തുകയാണെങ്കിൽ മൃഗശാലകളിലും മറ്റും ജീവിക്കുന്ന നിരവധി മൃഗങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് അധികൃതർ പറയുന്നു. ഇപ്പോൾ ദിവസവും രണ്ടോ മൂന്നോ തവണയാണ് ആനകൾക്ക് സി.ബി.ഡി ഓയിൽ നൽകുന്നത്. ചിലപ്പോൾ ഈ ആനകളെ പഴയ സ്ഥിതിയിലേക്ക് മടക്കിക്കൊണ്ടു വരാൻ വർഷങ്ങളോളം വേണ്ടി വന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കി.