mauritius-

അഡിസ് അബാബ: ജപ്പാനീസ് കപ്പൽ പവിഴപ്പുറ്റിലിടിച്ച് തകർന്നുണ്ടായ എണ്ണ ചോർച്ചയ്ക്ക് പിന്നാലെ മൗറീഷ്യസ് തീരത്ത് ഡോൾഫിനുകൾ കൂട്ടത്തോടെ ചത്തടിയുന്നു. ഇന്ന് കരക്കടിഞ്ഞത് ഏഴ് ഡോൾഫിനുകളുടെ ജ‌ഡമാണ്. ഇന്നലെ 17 ഡോൾഫിനുകളുടെ ജ‌ഡം കണ്ടെത്തിയിരുന്നു. കരയ്ക്കടിഞ്ഞ ഡോൾഫിനുകളുടെ പോസ്‌റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടില്ല. ഇതിന് ശേഷം മാത്രമേ യഥാർത്ഥ മരണ കാരണം കൃത്യമായി നിർണയിക്കാനാകൂ.

ചത്ത ഡോൾഫിനുകളുടെ താടിയെല്ലിന് ചുറ്റും നിരവധി മുറിവുകളും രക്തവും കണ്ടെത്തിയതായാണ് റിപ്പോ‌ർട്ട്. എന്നാൽ ജഡങ്ങളിൽ എണ്ണയുടെ അംശമില്ലെന്നാണ് മൗറീഷ്യസ് ഫിഷറീസ് മന്ത്രാലയം പറയുന്നത്. അതേ സമയം, ഏകദേശം പത്ത് വയസിൽ താഴെയുള്ള ഒരു ഡോൾഫിനെ നീന്താൻ അവശനിലയിൽ, നീന്താൻ കഴിയാത്ത അവസ്ഥയിൽ തീരത്ത് കണ്ടെത്തിയെന്നും അധികൃതർ പറഞ്ഞു.

പവിഴപ്പുറ്റിലിടിച്ച് തകർന്ന ജപ്പാനീസ് കപ്പലായ എ.വി. വകാഷിയോയിൽ നിന്നും ജൂലായ് 25 മുതലാണ് കടലിലേക്ക് എണ്ണച്ചോർച്ച തുടങ്ങിയത്. ഡോൾഫിനുകൾ ചത്ത് കരയ്ക്കടിഞ്ഞ സംഭവത്തിന് എണ്ണച്ചോർച്ചയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് ഉൾപ്പെടെയുള്ളവ മൗറീഷ്യസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണച്ചോർച്ച കടലിലെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതുവരെ 15 കിലോമീറ്റർ പ്രദേശത്തേക്ക് എണ്ണച്ചോർച്ച ബാധിച്ചതായി മൗറീഷ്യസ് മറൈൻ കൺസർവേഷൻ സൊസൈറ്റി പറഞ്ഞു. 38 തരം പവിഴപ്പുറ്റുകളും 78 സ്പീഷിസിൽപ്പെട്ട വിവിധ മത്സ്യങ്ങളും നിറഞ്ഞ ബ്ലൂ ബേ മറൈൻ പാർക്കിനെ ലക്ഷ്യമാക്കിയാണ് ഇപ്പോൾ എണ്ണച്ചോർച്ച നീങ്ങുന്നത്.