പോർട്ട് ബ്ലെയർ : ആൻഡമാൻ ദ്വീപുകളിലെ ഗോത്രവർക്കാർക്കിടെയിൽ കൊവിഡ് പടരുന്നത് ആശങ്കയുയർത്തുന്നു. വംശനാശത്തിന്റെ വക്കിൽ നില്ക്കുന്ന ഗ്രേറ്റ് ആൻഡമാനീസ് ഗോത്രവർഗത്തിലെ പത്ത് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്ത ഗോത്രവർഗക്കാരുടെ സുരക്ഷയെ പറ്റി ആരോഗ്യ വിദഗ്ദ്ധർ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയാണ്. പത്ത് പേരിൽ ആറ് പേർക്ക് രോഗം ഭേദമായി. രോഗം ഭേദമായവരെ അവരവരുടെ വീടുകളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിക്കുകയാണ്. മറ്റുള്ളവർ പ്രദേശത്തെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്.
ഏകദേശം 50 ഓളം പേരാണ് ഇന്ന് ഗ്രേറ്റ് ആൻഡമാനീസ് ഗോത്രത്തിലുള്ളത്. ആൻഡമാനിലെ സ്ട്രെയിറ്റ് ഐലൻഡിൽ കഴിയുന്ന ഇവർക്ക് സർക്കാരാണ് താമസസൗകര്യവും ഭക്ഷണവും ലഭ്യമാക്കുന്നത്. 4,00,000 പേർ ജീവിക്കുന്ന ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ ഇതുവരെ 2,268 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 37 പേർ മരിച്ചു.
കൊവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള പ്രത്യേക ആരോഗ്യ സംഘത്തെ അധികൃതർ സ്ട്രെയിറ്റ് ഐലൻഡിൽ കഴിഞ്ഞ ദിവസം നിയോഗിക്കുകയുണ്ടായി. ഗ്രേറ്റ് ആൻഡമാനീസ് വിഭാഗക്കാർക്ക് പുറമേ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന സെന്റനലീസ്, ജറാവ തുടങ്ങിയ ഗോത്രങ്ങളുടെ നിലനിൽപ്പും ഭീഷണിയിലാണ്. ജറാവ ഗോത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ജറാവ വിഭാഗം താമസിക്കുന്ന പ്രദേശത്തേക്ക് കടക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും വേട്ടക്കാർ ഉൾപ്പെടെ അനധികൃതമായി പലരും ഇവിടേക്ക് കടക്കുന്നുണ്ടെന്നും ഇത് വഴി രോഗവ്യാപനം നടക്കാനിടെയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
19ാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ എത്തിയ സമയത്ത് 5,000ത്തിലേറെ ഗ്രേറ്റ് ആൻഡമാനീസ് ഗോത്രവംശജരാണ് സ്ട്രെയിറ്റ് ഐലന്റിൽ ജീവിച്ചിരുന്നത്. ബ്രിട്ടീഷ് അധിനിവേശം മുതൽ മീസിൽസ്, സിഫിലിസ്, ഇൻഫ്ലുവൻസ തുടങ്ങിയ രോഗങ്ങൾ ഇവരുടെ എണ്ണം ഗണ്യമായി കുറയാനിടെയായി. മുമ്പും പകർച്ചവ്യാധികൾ തന്നെയാണ് ഗ്രേറ്റ് ആൻഡമാനീസ് ഉൾപ്പെടെയുള്ള ഗോത്രവിഭാഗങ്ങളിൽ നല്ലൊരു പങ്കിന്റെയും ജീവനെടുത്തത്. കൊവിഡ് കൂടുതൽ ഗ്രേറ്റ് ആൻഡമാനീസ് വംശജരിലേക്ക് പടരാതെ നോക്കാനും മറ്റു ഗോത്രവർഗങ്ങളെ സംരക്ഷിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നുമാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്.