വിസ്കോൻസിൻ: അമേരിക്കയിലെ കെനോഷെ നഗരത്തിൽ ജേക്കബ് ബ്ളേക്ക് എന്ന ആഫ്രോ - അമേരിക്കൻ വംശജനെ വെടിവച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ നഗരമദ്ധ്യത്തിൽ നടന്ന വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പതിനേഴുകാരനെയാണ് വിസ്കോസിൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നാണ് അറിയുന്നത്. പിടിയിലായ ആളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. തന്റെ നാട്ടിൽ വയലൻസ് ഉൾപ്പെടെയുള്ള നീതി നിഷേധങ്ങൾ അനുവദിക്കാനാവില്ലെന്നും വിസ്കോൻസിനിലേക്ക് കൂടുതൽ പൊലീസിനെ അയച്ചുവെന്നുമാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
ജേക്കബ് ബ്ലേക്കിന് നേരെയുണ്ടായ പൊലീസ് വെടിവയ്പിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ വിസ്കോൻസിൽ ഗവർണർ ടോണി എവേഴ്സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രണ്ട് സ്ത്രീകൾ തമ്മിലുള്ള വഴക്ക് പരിഹരിക്കാൻ പോയപ്പോഴാണ് മക്കളുടെ മുന്നിൽ വച്ച് 29കാരനായ ബ്ലേക്കിന് വെടിയേറ്റത്.