തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തതിൽ അഗ്നിശമന സേനയുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. പൊതുഭരണ വിഭാഗത്തിലെ ഓഫീസിൽ ഫാൻ നിറുത്താതെ പ്രവർത്തിച്ചതാണ് തീപിടിത്തതിന് കാരണമായത്. ഓഫീസിലെ ഫാൻ ഒരു ദിവസത്തിലേറെയായി നിറുത്താതെ കറങ്ങുകയായിരുന്നു. തുടർന്ന് മോട്ടോറിന്റെ ഭാഗത്തെ പ്ലാസ്റ്റിക് ഉരുകി ജന്നല്‍ കര്‍ട്ടനിലേക്കും ഷെല്‍ഫിലിരുന്ന കടലാസുകളിലേക്കും വീണാണ് തീപിടുത്തമുണ്ടായത്. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ഓഫീസിലെ ജീവനക്കാരനാണ് ആദ്യം മുറിയില്‍ പുക നിറഞ്ഞത് കാണുന്നത്. തീപിടുത്തമുണ്ടായതിനെ തുടർന്ന് സെക്രട്ടേറിയേറ്റിലെ തന്നെ ഫയര്‍ ഫോഴ്‌സ് യൂണിറ്റെത്തി വാതില്‍ തുറന്നതോടെയാണ് തീ ആളി പടർന്നത്. പുക നിറഞ്ഞ മുറിയിലക്ക് വായു സഞ്ചാരമുണ്ടായതാണ് തീപടരാൻ കാരണമായതെന്നും ഫയര്‍ഫോഴ്‌സ് മേധാവി ആര്‍.ശ്രീലേഖ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.