തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച കൊവിഡ് സ്രവ പരിശോധന ഉപകരണങ്ങൾ മെഡിക്കൽ ഓഫീസറും മറ്റ് ജീവനക്കാരും ചേർന്ന് ലോറിയിൽ നിന്നും ഇറക്കി. കയറ്റിയിറക്ക് തൊഴിലാളികൾ ആവശ്യപ്പെട്ട തുക നൽകാനില്ലാത്തതിനെത്തുടർന്നായിരുന്നു ആരോഗ്യപ്രവർത്തകരുടെ നടപടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ 50 ലക്ഷം ചെലവിട്ട് സജ്ജീകരിക്കുന്ന ട്രൂ നാറ്റ് ലാബിൽ സ്ഥാപിക്കുന്നതിനുള്ള ഉപകരണം വാഹനത്തിൽ നിന്നും ഇറക്കുന്നതിനെ സംബന്ധിച്ചായിരുന്നു ആരോഗ്യപ്രവർത്തകരും തൊഴിലാളികളുമായി തർക്കം ഉണ്ടായത്. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. മഹാരാഷ്ട്രയിൽ നിന്നും ബുധനാഴ്ച വൈകിട്ടാണ് ലോറി ഉപകരണവുമായെത്തിയത്.
225 കിലോ ഭാരം വരുന്ന ബയോസേഫ്റ്റി ക്യാബിനറ്റ് എന്ന മെഡിക്കൽ ഉപകരണം ഇറക്കുന്നതിന് 16000 രൂപയാണ് സി.ഐ.ടി.യു നേതൃത്വത്തിലുള്ള കയറ്റിയിറക്ക് തൊഴിലാളികൾ ആവശ്യപ്പെട്ടതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മറ്റ് ആശുപത്രികളിൽ നാലായിരം രൂപയ്ക്ക് ഇറക്കിയ ഉപകരണം ഇറക്കുന്നതിനാണ് ഇവിടെ വൻതുക കൂലിയായി ചോദിച്ചത്. 9000 രൂപ വരെ നൽകാമെന്ന് അറിയിച്ചുവെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല. എന്തു ചെയ്യണമെന്നറിയാതെ ആരോഗ്യ പ്രവർത്തകർ വിഷമിച്ച് നിന്നപ്പോഴാണ് മെഡിക്കൽ ഓഫീസർ ആർ.റൂബി സംഭവ സ്ഥലത്തേക്ക് എത്തിയത്. കൂട്ടായ ആലോചനയ്ക്ക് ഒടുവിൽ ഡോക്‌ടർമാരും നഴ്‌സുമാരും ഉൾപ്പടെയുള്ള സംഘം തൊഴിലാളികളെ ഒഴിവാക്കി ഉപകരണങ്ങൾ ഇറക്കുകയായിരുന്നു.
ഉപകരണം മുകളിലത്തെ നിലയിലേക്ക് എത്തിക്കാൻ ക്രെയിൻ വേണമെന്നും അതിന്റെ വാടക ഉൾപ്പടെയാണ് 16,000 രൂപ ചോദിച്ചതെന്നുമാണ് സി.ഐ.ടി.യു നേതാക്കൾ പറയുന്നത്. എത്ര തരാൻ കഴിയും എന്നത് ഉൾപ്പടെ ഒരു മറുപടിയും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. 50 ലക്ഷം രൂപ മുടക്കി സ്ഥാപിക്കുന്ന കൊവിഡ് സ്രവ പരിശോധന ലാബ് ഒരു നാടിന്റെ ആവശ്യമാണെന്നും തൊഴിലാളികൾ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കേണ്ടിയിരുന്നുവെന്നുമാണ് മെഡിക്കൽ ഓഫീസർ ആർ.റൂബി പറഞ്ഞു.