തൃശ്ശൂർ: കാറപടകത്തിൽ മരണമടഞ്ഞ സംഗീതജ്ഞൻ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ താനല്ല ഓടിച്ചിരുന്നതെന്ന് ആവർത്തിച്ച് അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന അർജുൻ. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണത്തിനും താൻ തയ്യാറാണെന്നും ഇതിനായി നുണ പരിശോധനക്ക് വിധേയനാകാൻ താൻ ഒരുക്കമാണെന്നും അർജുൻ കേസന്വേഷിക്കുന്ന സി.ബി.ഐയോട് വ്യക്തമാക്കിയതായി അദ്ദേഹം പറയുന്നു.
കൊല്ലത്ത് നിന്ന് കാർ ഓടിച്ചത് ബാലഭാസ്‌കറാണെന്നും താൻ പിന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്നുവെന്നും അർജുൻ മൊഴി നൽകി. തനിക്ക് പറ്റിയ പരിക്കുകളുടെ ചിത്രങ്ങളും അർജുൻ സി.ബി.ഐ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. തൃശ്ശൂരിൽ സി.ബി.ഐ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം സി.ബി.ഐ എസ്.പി നന്ദകുമാറിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം സമയമെടുത്താണ് അന്വേഷണ സംഘം അർജുനിനെ ചോദ്യം ചെയ്തത്. അപകടം ഉണ്ടായ വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. താനല്ല വണ്ടി ഓടിച്ചതെന്ന അർജുനിന്റെ മൊഴിയിൽ വ്യക്തത വരുത്താനാണ് സി.ബി.ഐ ചോദ്യം ചെയ്യൽ ഉണ്ടായത്.
മുൻപ് ക്രൈം ബ്രാഞ്ച് സംഘത്തിന് നൽകിയ മൊഴിയിലും വണ്ടിയോടിച്ചത് താനല്ലെന്ന് അർജുൻ പറഞ്ഞിരുന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അർജുനാണ് വാഹനം ഓടിച്ചതെന്നാണ്. മരിക്കുന്നതിന് മുൻപ് ബാലഭാസ്കറിന്റെ മൊഴിയും ഇത് തന്നെയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞിരുന്നു.