ks

കോഴിക്കോട്: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാർ കച്ചിത്തുരുമ്പിനായി കാലിട്ടടിക്കുന്നതാണ് കേരളം കാണുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സ്വർണക്കടത്തിനെ സഹായിക്കാൻ യു.എ.ഇ കോൺസുലേറ്റിൽ കിടന്ന് നിരങ്ങിയവരാണ് ബി.ജെ.പിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ശരിയായ ദിശയിൽ പുരോഗമിക്കുന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയപ്പോഴാണ് സെക്രട്ടേറിയറ്റിൽ ഫയലുകൾക്ക് തീവച്ചത്. സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നപ്പോൾ തന്നെ സി.പി.എമ്മിനെ സഹായിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ജനങ്ങൾക്ക് മനസിലായതാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ചതുകൊണ്ടു മാത്രമാണ് സ്വർണക്കടത്ത് പുറത്തുവന്നത്. ഇതിന്റെ ചൊരുക്കാണ് സി.പി.എം വി.മുരളീധരനോട് തീർക്കുന്നത്. സർക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കാനുള്ള മന്ത്രി എ.കെ.ബാലന്റെ ഭീഷണി ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.