തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ എൽ.ഡി.എഫ്. കേസിൽ മുരളീധരന്റെ പങ്ക് അന്വേഷിക്കണമെന്നും ഫോൺ രേഖകൾ പിടിച്ചെടുക്കണമെന്നും എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ ആവശ്യപ്പെട്ടു. കേസിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർ ഉൾപ്പെട്ടതായി ആരോപണമുണ്ടാവുകയും നമ്പ്യാർക്കെതിരെ സ്വപ്നയുടെ മൊഴി പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് വിജയരാഘവന്റെ പ്രതികരണം. വി.മുരളീധരൻ അടക്കമുള്ള ഉന്നത ബി.ജെ.പി നേതാക്കളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്നും വിജയരാഘവൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സ്വർണക്കടത്തിൽ പ്രമുഖ ബി.ജെ.പി നേതാക്കൾക്ക് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇത് മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിനും സർക്കാരിനും എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരന്തരം ആരോപണം ഉന്നയിച്ചതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. സ്വർണക്കടത്തിനെ കുറിച്ച് പല ഉന്നത ബിജെപി നേതാക്കൾക്കും മുൻകൂട്ടി അറിയാമായിരുന്നൂവെന്നാണ് അനിൽ നമ്പ്യാരുടെയും സ്വപ്‌നയുടെയും മൊഴികളിൽ നിന്നും വ്യക്തമായിരിക്കുന്നത്.
സ്വർണം അടങ്ങിയ ബഗേജ് നയതന്ത്ര ബഗേജ് അല്ലെന്ന് കത്ത് നൽകാൻ ബി.ജെ.പി ചാനൽ മേധാവി അനിൽ നമ്പ്യാർ നിർദേശിച്ചത് കേന്ദ്ര വിദേശ കാര്യമന്ത്രാലയവുമായി ബന്ധമുള്ള ആരുടെ ഇടപെടൽ മൂലമാണെന്ന് അന്വേഷിക്കണമെന്നും അദ്ദഹം പറഞ്ഞു. ഇതിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ടെലിഫോൺ രേഖകൾ പിടിച്ചെടുത്ത് പരിശോധിക്കണമെന്നും വിജയരാഘവൻ പറഞ്ഞു. സംഭവത്തിൽ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എൻ.ഐ.എ അനിൽ നമ്പ്യാരെ ചോദ്യം ചെയ്യണമെന്നു വിജയരാഘവൻ ആവശ്യപ്പെട്ടു.