ന്യൂഡൽഹി: കൃത്യമായി ജോലി ചെയ്യാൻ മടി കാട്ടുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇത്തരത്തിലുള്ളവരെ ജോലിയിൽ നിന്നും ഒഴിവാക്കാനുള്ള മാർഗനിർദ്ദേശങ്ങളും കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ജോലി ചെയ്യാത്ത ജീവനക്കാരോട് വിരമിക്കാൻ ആവശ്യപ്പെടാമെന്നാണ് കേന്ദ്രം മാർഗനിർദേശങ്ങളിൽ പറയുന്നത്.
സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും ഈ നിർദേശം ബാധകമാണ്. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരോട് 50 വയസ് കഴിയുമ്പോൾ വിരമിക്കാൻ ആവശ്യപ്പെടാമെന്നും മറ്റുള്ളവരോട് 55 വയസ് കഴിയുമ്പോഴും വിരമിക്കാൻ ആവശ്യപ്പെടുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 30 വർഷം സർവ്വീസ് പൂർത്തിയാക്കിയവർക്ക് പ്രായം നോക്കാതെ ഇത് ബാധകമാക്കാവുന്നതാണ്.
ജോലിയിൽ ഉഴപ്പുന്നവരോട് വിരമിക്കാൻ പറയാം എന്നും നിർദ്ദേശത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സമാനമായി സത്യസന്ധരല്ലാത്ത, ജോലിയോട് കൂറ് കാണിക്കാത്ത ഉദ്യോഗസ്ഥരോടും വിരമിക്കാനായി ആവശ്യപ്പെടാവുന്നതാണ്. നിലവിലെ ചട്ടങ്ങൾ ക്രോഡീകരിച്ചാണ് ഉത്തരവെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വിരമിക്കുന്നവർക്ക് പെൻഷൻ ആനുകൂല്യം ചട്ടപ്രകാരം നൽമെന്നും മാർഗ നിർദ്ദേശത്തിൽ പറഞ്ഞിട്ടുണ്ട്.