modi

ന്യൂഡൽഹി: ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻകിബാത്തിൽ രാജ്യത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഓണം അന്താരാഷ്ട്ര ഉത്സവമാണെന്നും ഓണത്തിന്റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

'കൊവിഡ് കാലത്ത് നമ്മുടെ ഉത്സവങ്ങളിൽ അഭൂതപൂർവമായ ലാളിത്യവും സംയമനവും കണ്ടു. നമ്മുടെ ഉത്സവങ്ങളും പ്രകൃതിയും തമ്മിൽ അന്തർലീനമായ ബന്ധമുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പോരാടുന്നവരാണ് കർഷകർ. കൊവിഡ് കാലത്ത് കാർഷിക ഉത്പാദനം കുറഞ്ഞു' -പ്രധാനമന്ത്രി പറഞ്ഞു.

ആഗോള കളിപ്പാട്ട വ്യവസായത്തിൽ ഇന്ത്യയുടെ വിഹിതം വർദ്ധിപ്പിക്കുന്നതിനും സ്വാശ്രയ ഇന്ത്യയാകുന്നതിനും വേണ്ടി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി സംരംഭകരോട് അഭ്യർത്ഥിക്കുകയും ചെയ്തു. 'പ്രാദേശിക കളിപ്പാട്ടങ്ങളുടെ സമ്പന്നമായ പാരമ്പര്യം നമ്മുടെ രാജ്യത്ത് ഉണ്ട്. നല്ല കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ കഴിവുള്ളവരും പ്രഗത്ഭരുമായ നിരവധി കരകൗശലത്തൊഴിലാളികൾ രാജ്യത്ത് പലയിടങ്ങളിലുമുണ്ട്. കളിപ്പാട്ടങ്ങൾ വെറും വിനോദ ഉപകരണങ്ങൾ മാത്രമല്ല. കുട്ടികളുടെ സർഗാത്മകത പുറത്തെടുക്കാൻ സഹായിക്കുന്നവയാണ്. രാജ്യത്തെ ചില പ്രദേശങ്ങൾ കളിപ്പാട്ടങ്ങളുടെ കേന്ദ്രങ്ങളായി വികസിക്കുകയാണ്. രാംനഗരത്തിലെ ചന്നപട്ടണം (കർണാടക), കൃഷ്ണയിലെ കോണ്ടപളളി (ആന്ധ്രാപ്രദേശ്), തമിഴ്‌നാട്ടിലെ തഞ്ചാവൂർ, അസമിലെ ധുബ്രി, യുപിയിലെ വാരണാസി എന്നിവ പോലുളള സ്ഥലങ്ങൾ ഉദാഹരണം' -അദ്ദേഹം പറഞ്ഞു.