modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന് മുന്നോടിയായി സെപ്തംബർ 14 മുതൽ 20 വരെ ഭാരതീയ ജനതാ പാർട്ടി 'സേവാ സപ്ത' ആചരിക്കും. സേവന വാരത്തിൽ രാജ്യമെമ്പാടുമുള്ള പാർട്ടി നേതാക്കൾ വിവിധ സാമൂഹിക സേവന പരിപാടികൾ സംഘടിപ്പിക്കും.


'സേവാ സപ്ത' വേളയിൽ നടപ്പാക്കേണ്ട പരിപാടികളെ സംബന്ധിച്ച് എല്ലാ സംസ്ഥാന യൂണിറ്റ് മേധാവികൾക്കും ബി.ജെ.പി സർക്കുലർ അയച്ചിട്ടുണ്ട്. മോദിയുടെ എഴുപതാം പിറന്നാളായതിനാൽത്തന്നെ '70'ന് പ്രാധാന്യം നൽകിക്കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുക. രാജ്യത്തെ ഓരോ മണ്ഡലത്തിലും 70 വികലാംഗർക്ക് കൃത്രിമ കൈകാലുകളും മറ്റ് ഉപകരണങ്ങളും നൽകുക, അന്ധരായ 70 പേർക്ക് കണ്ണട വിതരണം പോലുള്ള പരിപാടികൾ സംഘടിപ്പിക്കും.

കൊവിഡ് 19 മാർഗനിർദേശങ്ങൾ പാലിച്ച് 70 ആശുപത്രികളിലും ദരിദ്ര കോളനികളിലും ബി.ജെ.പി നേതാക്കൾ പഴങ്ങൾ വിതരണം ചെയ്തേക്കും.ആശുപത്രികളിലൂടെ പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് 70 കൊവിഡ് രോഗികൾക്ക് പ്ലാസ്മ നൽകുന്നതിനുള്ള ക്രമീകരണം നടത്തണമെന്ന് നേതാക്കളോടും കേഡർമാരോടും പാർട്ടി ആവശ്യപ്പെട്ടു.

ബി.ജെ.പി എം.പി പൂനം മഹാജന്റെ നേതൃത്വത്തിൽ ഭാരതീയ ജനത യുവ മോർച്ച വലിയ സംസ്ഥാനങ്ങളിൽ കുറഞ്ഞത് 70 രക്തദാന ക്യാമ്പുകളും, ചെറിയ സംസ്ഥാനങ്ങളിലെ ജില്ലകളിൽ കുറഞ്ഞത് ഒരു രക്തദാന ക്യാമ്പും സംഘടിപ്പിക്കും. ഓരോ ബൂത്തിലും 70 തൈകൾ നട്ടുപിടിപ്പിക്കുന്നത് പോലുള്ള പ്രവർത്തനങ്ങൾ ബി.ജെ.പി പ്രവർത്തകർ നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് സൂചന.സെപ്തംബർ 17 ന് പിറന്നാൾ ദിനത്തിൽ മോദിയുടെ 'ജീവിതവും ദൗത്യവും' സംബന്ധിച്ച വെർച്വൽ കോൺഫറൻസുകൾ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലെയും 70 ഗ്രാമങ്ങളിൽ ശുചിത്വ ഡ്രൈവുകൾ സംഘടിപ്പിക്കും. ഇങ്ങനെ പോകുന്നു പരിപാടികളുടെ പട്ടിക.