തിരുവനന്തപുരം: അടുത്ത നൂറുദിവസത്തിനുളളിൽ നൂറുപദ്ധതികൾ പൂർത്തീകരിച്ച് സർക്കാർ ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ 100രൂപ വീതം കൂട്ടിയതായും പെൻഷൻ മാസംതോറും വിതരണം ചെയ്യുമെന്നും സാധാരണക്കാർക്ക് നേരിട്ട് സമാശ്വാസ സഹായം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'റേഷൻ കടകൾ വഴി സംസ്ഥാനത്ത് ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലുമാസത്തേക്ക് തുടരും. വികസന പ്രവർത്തനങ്ങൾക്ക് അവധി നൽകുന്നില്ല. കൊവിഡ് ശക്തമായി തുടരുമെന്നതിനാൽ സാധാരണക്കാർക്ക് പരമാവധി സഹായം എത്തിക്കാനാണ് ശ്രമിക്കുന്നത്. ആവശ്യം വന്നാൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കും. കൊവിഡ് പരിശോധന പ്രതിദിനം അരലക്ഷം ആക്കും. 10 ഐ ടി ഐകൾ ഉദ്ഘാടനം ചെയ്യും.
2021 ജനുവരിയിൽ വിദ്യാലയങ്ങൾ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ എയ്ഡഡ് കോളേജുകളിൽ 150 പുതിയ കോഴ്സുകൾ തുടങ്ങും. നൂറ് ദിവസത്തിനുളളൽ 250 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ പണി തുടങ്ങും. 11400 സ്കൂളുകളിൽ ഹൈ ടെക് ലാബുകൾ സജ്ജീകരിക്കും.153 കുടുംബാരോഗ്യകേന്ദ്രങ്ങൾ 100 ദിവസംകൊണ്ട് ഉദ്ഘാടനം ചെയ്യും. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങൾ തുടങ്ങും. മൂന്നു കാത്ത് ലാബുകളും ആരംഭിക്കും.അടുത്ത നൂറ് ദിവസത്തിൽ 153 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കൂടി ഉന്നത നിലവാരത്തിലേക്ക് ഉയർത്തും. കുടുംബാരോഗ്യകേന്ദ്രങ്ങളിൽ രാവിലെയും വൈകിട്ടും ഒ പി പ്രവർത്തിക്കാനുളള നടപടികൾ കൈക്കൊളളും. മെഡി.കോളേജ്, ജില്ലാ, താലൂക്ക്, ജനറൽ ആശുപത്രികളിലായി 24 പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും
കുണ്ടന്നൂർ, വൈറ്റില പാലങ്ങൾ അടക്കം 11പാലങ്ങൾ ഉദ്ഘാടനം ചെയ്യും. കോളേജ്, ഹയർസെക്കൻഡറി രംഗത്ത് 1000 തസ്തികകൾ സൃഷ്ടിക്കും. 1451 കോടിയുടെ പി ഡബ്ളു ഡി കിഫ്ബി റോഡുകൾ ഉദ്ഘാടനം ചെയ്യും , പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കും. പച്ചക്കറി ന്യായ വില്പന ഷോപ്പുകൾ തുറക്കും. വ്യാപാര നഷ്ടം ഉണ്ടായാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നികത്തും. എല്ലാ സ്കോളർഷിപ്പും കുടിശിക ഇല്ലാതെ നൽകും. ഒന്നരലക്ഷം കുടിവെളള കണക്ഷനുകൾ നൽകും. ശബരിമലയിൽ 28കോടിയുടെ മൂന്ന് പദ്ധതികൾ പൂർത്തിയാക്കും' -അദ്ദേഹം പറഞ്ഞു.
എ പി ജെ അബ്ദുൾ കലാം സർവ്വകലാശാല, മലയാളം സർവ്വകലാശാല എന്നിവയുടെ സ്ഥിരം കാമ്പസിനായുളള ശിലാസ്ഥാപനം നടത്തും. 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നിർമ്മിക്കുന്ന കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. കൊവിഡ് കഴിഞ്ഞ് സ്കൂളിലേക്ക് തിരിച്ചു വരുന്ന കുട്ടികളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തലവും ഒരുക്കി വരവേൽക്കും. അഞ്ഞൂറിലേറെ കുട്ടികൾ പഠിക്കുന്ന എല്ലാ സർക്കാർ സ്കൂളുകളിലും കിഫ്ബി സഹായത്തോടെ കെട്ടിടനിർമ്മാണം നടക്കുകയാണ്. 5 കോടി മുടക്കി 35 കെട്ടിടങ്ങളും മൂന്ന് കോടി മുടക്കി 14 കെട്ടിടങ്ങളും ഈ നൂറ് ദിവസത്തിൽ ഉദ്ഘാടനം ചെയ്യും. മറ്റ് 27 സ്കൂൾ കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എസ്‍ സിക്ക് വിട്ട 11 സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂൾസ് ഉണ്ടാക്കാൻ വിദഗ്ദ സമിതി രൂപീകരിക്കുമെന്നും വിഴിഞ്ഞം പദ്ധതിയുടെ പോർട്ട് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. .