മാഡ്രിഡ് : പ്രീ-സീസണിന്റെ ഭാഗമായി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ ഇന്നലെ നടത്തിയ കൊവിഡ് ടെസ്റ്റിലും മെഡിക്കൽ പരിശോധനയിലും ലയണൽ മെസി പങ്കെടുത്തില്ല. ക്ളബ് വിടാൻ താത്പര്യം അറിയിച്ചിരിക്കുന്ന മെസി ഇന്ന് തുടങ്ങുന്ന പ്രീ സീസൺ പരിശീലന ക്യാമ്പിലും പങ്കെടുക്കാനിടയില്ല.
നേരത്തെ തന്നെ ക്ലബ്ബ് വിടാൻ തീരുമാനിച്ചതിനാൽ മെസി പരിശീലനത്തിൽ പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന് താരത്തിന്റെ അഭിഭാഷകരെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം മെസിയെ ക്ലബ് വിടാൻ അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലാണു ബാഴ്സ. മെസി തന്റെ നിലപാടിലും മാറ്റം വരുത്തിയിട്ടില്ല.
2017-ൽ പുതുക്കിയ കരാർ പ്രകാരം മെസിക്ക് ബാഴ്സയുമായി 2021 ജൂൺ വരെ കരാറുണ്ട്. എന്നാൽ ഒരോ സീസണിന്റെയും അവസാനം ക്ലബ് വിടാൻ മെസിക്ക് അവകാശമുണ്ടെന്ന വ്യവസ്ഥയോടെയായിരുന്നു ഈ കരാർ. ജൂൺ 10 ആണ് ഈ അവകാശം ഉപയോഗപ്പെടുത്താനുള്ള അവസാനതീയതിയായി വച്ചിരിക്കുന്നത്. ഈ തീയതി കഴിഞ്ഞതിനാൽ ഇനി പോകണമെങ്കിൽ അദ്ദേഹമോ വാങ്ങുന്ന ക്ളബോ 700 ദശലക്ഷം യൂറോ (ഏകദേശം 6150 കോടി രൂപ) നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് ബാഴ്സയുടെ നിലപാട്. കോവിഡ്-19 രോഗവ്യാപനം കാരണം സീസൺ നീട്ടിയതിനാൽ ജൂൺ 10 എന്ന തീയതി കണക്കാക്കാൻ സാധിക്കില്ലെന്നാണ് താരത്തിന്റെ നിയമോപദേശകരുടെ വാദം. ആഗസ്റ്റിലാണ് സീസൺ അവസാനിച്ചതെന്നും നിയമോപദേശകർ ചൂണ്ടിക്കാട്ടുന്നു.
തർക്കമായാൽ
ബാഴ്സലോണയുമായുള്ള കരാർ പ്രശ്നം പരിഹരിക്കാതെ മറ്റ് ഏതെങ്കിലും ക്ലബ്ബിൽ ചേരാൻ മെസ്സി തയ്യാറായാൽ അത് ഭാവിയിൽ താരത്തിനും ആ ക്ലബിനും തലവേദനയാകും.
പിന്നീട് വിഷയം ഫിഫയുടെ തർക്ക പരിഹാര സമിതിക്ക് മുന്നിലാകും വരിക. ബാഴ്സലോണയുടെ വാദത്തിനാണോ അതോ മെസ്സിയുടെ വാദത്തിനാണോ ഇവിടെ നിയമസാധുത ലഭിക്കുക എന്നത് അനുസരിച്ചിരിക്കും തുടർന്നുള്ള നടപടികൾ. ക്ലബ്ബിന്റെ വാദത്തിന് നിയമസാധുത ലഭിച്ചാൽ താരത്തിന് ഫിഫയുടെ വിലക്ക് വരെ ലഭിക്കാൻ സാധ്യതയുണ്ട്.