തിരുവനന്തപുരം: ജോലി ലഭിക്കാത്തതിന്റെ വിഷമത്തിൽ തിരുവനന്തപുരം സ്വദേശി അനു ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദികൾ സർക്കാരും പി.എസ്.സിയുമാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. കേരളം മുഴുവൻ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി, അനുവിനു നീതി തേടി യൂത്ത് കോൺഗ്രസ്സ് ഉണ്ടാകുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ ഷാഫി പറമ്പിൽ പറഞ്ഞു.
ബക്കറ്റിൽ തൊഴിൽ എടുത്ത് വെച്ചിട്ടില്ലായെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സർക്കാരും പിഎസ്‌സിയും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദി. കഷ്ടപ്പെട്ട് പഠിച്ച് മെയിൻ ലിസ്റ്റിൽ 77ാമത് റാങ്കുകാരാനായി എത്തിയ ചെറുപ്പക്കാരൻ സർക്കാരിന്റെ നിഷേധാത്മക സമീപനത്തിന്റെ പേരിൽ മാത്രമാണ് ജീവനൊടുക്കേണ്ടി വന്നത്. മുഖ്യമന്ത്രിയുടേയും പിഎസ്‌സി ചെയർമാന്റെയും ധാർഷ്ട്യത്തിന്റെ ഇരയാണ് അനു.
സിവിൽ എക്‌സൈസ് ഓഫീസറുടെ റാങ്ക് പട്ടികയിലേക്ക് ഈ ചെറുപ്പക്കാരൻ കുറുക്കുവഴിയിലൂടെയും പിൻവാതിലിലൂടെയും കടന്നുവന്നതല്ല. പഠിച്ചു പാസായി കഷ്ടപ്പെട്ട് അധ്വാനിച്ചു കടന്നുകയറിയതാണ്. ആ ചെറുപ്പക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുപ്രതി പി..എസ്..സി ചെയർമാനുമാണ്.
റാങ്ക് ലിസ്റ്റ് നീട്ടി നൽകണമെന്ന് കേരളത്തിലെ മാദ്ധ്യമങ്ങളടക്കം നിരന്തരം ആവശ്യപ്പെട്ടതാണ്. എന്നാൽ ധിക്കാരമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. റാങ്ക് ലിസ്റ്റിന് കുറച്ചുകൂടി കാലാവധി നൽകിയിരുന്നെങ്കിൽ ആത്മഹത്യ ചെയ്ത അനു ഉൾപ്പടെയുള്ള നിരവധി ചെറുപ്പക്കാർക്ക് തൊഴിൽ ലഭിച്ചേനെ. ജോലി ചോദിച്ചു പിഎസ്‌സി റാങ്ക് ലിസ്റ്റുള്ളവർക്ക് സാമൂഹിക മാധ്യമങ്ങളിൽ ഒന്ന് പ്രതിഷേധിക്കാൻ പോലും സാധ്യമല്ല. അപ്പോൾ വിലക്ക് വരികയാണ്. കേരളം ഭരിക്കുന്നത് ഹിറ്റ്‌ലറാണോ. വിമർശിക്കാൻ പാടില്ലെന്ന് പറഞ്ഞ് മൂന്ന് ചെറുപ്പക്കാരെ ഇതിനകം വിലക്കിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ലിസ്റ്റ് നീട്ടിനൽകാൻ തയ്യാറാകാത്തതിന്റെ പിന്നിൽ എന്താണ് കാരണം. മറ്റൊരു ലിസ്റ്റ് തയ്യാറായിട്ടുണ്ടെങ്കിൽ അത് മനസ്സിലാക്കാം. എന്നാൽ അങ്ങനെയൊന്നില്ലായിരുന്നു. 400 ഓളം ഒഴിവുകൾ ഈ പോസ്റ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. നാലോ അഞ്ചോ സ്ഥാനത്തിന് ജോലി നഷ്ടമായി മനസ്സ് വേദനിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരെ ആശ്വസിപ്പിക്കുന്നതിന് പകരം ഇവിടെ ബക്കറ്റിൽ ജോലി എടുത്ത് വെച്ചിട്ടുണ്ടോയെന്നാണ് പിഎസ്‌സി ചെയർമാൻ ചോദിച്ചത്.സ്വപ്‌ന സുരേഷിന് ഏത് ബക്കറ്റിൽ നിന്നാണ് സർക്കാർ ജോലി എടുത്ത് നൽകിയതെന്ന് പറയണമെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.