ന്യൂഡൽഹി : രാജ്യത്തിന്റെ വിവിധ ഇടങ്ങളായി പ്രവർത്തിക്കുന്ന ചൈനീസ് ഓൺലൈൻ ചൂതാട്ട കമ്പനിയുടെ നിയന്ത്രണത്തിലുള്ള 15 ഓളം കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഡൽഹി, ഗുരുഗ്രാം, മുംബയ്, പുണെ തുടങ്ങിയ പതിനഞ്ചോളം കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ 46.96 കോടി രൂപ പിടിച്ചെടുത്തു. നിയമവിരുദ്ധമായി ഓൺലൈൻ ചൂതാട്ട റാക്കറ്റ് നടത്തിയ സംഭവത്തിൽ ഒരു ചൈനീസ് പൗരനെയും മൂന്ന് ഇന്ത്യക്കാരെയും ഹൈദരാബാദ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഓൺലൈൻ കമ്പനിയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ഓപ്പറേഷൻസ് തലവൻ യാഹ് ഹാവോ, കമ്പനിയുടെ ഇന്ത്യൻ ഡയറക്ടർമാരായ ധീരജ് സർക്കാർ, അങ്കിത് കപൂർ, നീരജ് തുലി എന്നിവരാണ് അറസ്റ്റിലായത്. തൊട്ടുപിന്നാലെയാണ് ഓൺലൈൻ കമ്പനിയുടെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നത്.
ചൈന ആസ്ഥാനമായ 'ബെയ്ജിംഗ് ടി പവർ കമ്പനി'യുടെ കീഴിലുള്ള നിരവധി കമ്പനികളാണ് ഓൺലൈൻ ചൂതാട്ടം സംഘടിപ്പിച്ചത്. ഇതുവഴി 1,268 കോടി രൂപ പുറത്തുപോയെന്നാണ് വിവരം.
ലോക്ക്ഡൗൺ സമയത്താണ് കൂടുതൽ ഇടപാടുകളും നടന്നത്. ഹൈദരാബാദിൽനിന്നുള്ള രണ്ടുപേർക്ക് ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടിരുന്നു. ഒരാൾക്ക് 1.64 ലക്ഷവും മറ്റേയാൾക്ക് 97,000 രൂപയുമാണ് നഷ്ടപ്പെട്ടത്. പേ ടി.എം., ക്യാഷ്ഫ്രീ തുടങ്ങിയ പേയ്‌മെന്റ് ആപ്ലിക്കേഷൻ ഫ്‌ളാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് കൂടുതലും ഇടപാടുകൾ നടത്തിയിരുന്നത്.