ന്യൂഡൽഹി: മൻ കി ബാത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സേനയിലെ രണ്ട് ചുണക്കുട്ടികളെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു. ഭീകരരെ പിടികൂടുന്നതിലും ബോംബ് കണ്ടെത്തുന്നതിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും
മികച്ച പ്രകടനം കാഴ്ചവച്ച സോഫി, വിഡ എന്നീ നായ്ക്കളെപ്പറ്റിയാണ് മോദി പറഞ്ഞത്.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചീഫ് ഒഫ് ആർമി സ്റ്റാഫ് ‘അഭിനന്ദന കാർഡുകൾ' വീരൻമാരാണിവർ.
"സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ ഇന്ത്യൻ സേനയിലെ രണ്ട് ധീരൻമാരുടെ കഥ എന്റെ ശ്രദ്ധയിൽപ്പെട്ടു. സോഫിയും വിഡയും. രാജ്യത്തെ സംരക്ഷിക്കുന്നതിനായി തങ്ങളുടെ കടമ കൃത്യമായി നിർവഹിച്ചതിനാലാണ് ഇവർക്ക് ചീഫ് ഒഫ് ആർമി സ്റ്റാഫ് 'അഭിനന്ദന കാർഡുകൾ' അവാർഡ് ലഭിച്ചത്. നമ്മുടെ സായുധ സേനയ്ക്കും സുരക്ഷാ സേനയ്ക്കും ഇത്തരത്തിൽ ധീരരായ അനേകം നായ്ക്കളുണ്ട്, അവർ രാജ്യത്തിനായി ജീവിക്കുകയും സ്വയം ത്യാഗം ചെയ്യുകയും ചെയ്യുന്നു." - മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഉത്തര കമാൻഡ് മേഖലയിൽ നിന്നും അഞ്ച് മെെനുകളും ഒരു ഗ്രനേഡും വിഡ കണ്ടെത്തി കൂടെയുളള സൈനികരുടെ ജീവൻ രക്ഷിച്ചിരുന്നു. ബോംബ് കണ്ടെത്തുന്നതിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച നായയാണ് സോഫി. നിരവധി സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും ഇതിലൂടെ നിരവധി ജീവൻ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
കുറച്ചുകാലം മുമ്പാണ് രാജ്യത്തിന്റെ സുരക്ഷയിൽ നായ്ക്‌കൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് മനസിലാക്കിയതെന്നും ഇത് സംബന്ധിച്ച നിരവധി കഥകൾ കേട്ടെന്നും മോദി പറഞ്ഞു. 2002ൽ അമർനാഥ് യാത്രാ മധ്യേ ആരോ ബോംബ് സ്ഥാപിക്കുകയും ഭാവനയെന്ന നായ ഇത് കണ്ടെടുക്കുകയും തുടർന്നുണ്ടായ സ്ഫോടനത്തിൽ മരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ ഇനത്തിലുളള നായ്ക്കളെ ദത്തെടുത്ത് വളർത്തമണെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.